ശ്രീനഗര്‍: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരനെ സൈന്യം ഏറ്റുമുട്ടലില്‍ കൊന്നു. സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ഉപയോഗിച്ച സ്ഫോടകവസ്തു നിറച്ച കാറിന്റെ ഉടമ സജ്ജാദ് അഹമ്മദിനെയാണ് അനന്ത്നാഗിലെ ബിജ്ബെഹ്റയില്‍ സൈന്യം വെടിവച്ചു കൊന്നത്.
പ്രദേശത്ത് സജ്ജാദ് ഉള്‍പ്പെടെ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരമറിഞ്ഞെത്തിയ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിയില്‍ സജ്ജാദും മറ്റൊരു ഭീകരനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു, മറ്റൊരു സൈനികന് പരിക്ക്. ഇവിടെ മൂന്ന് ഭീകരര്‍ കൂടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.
പുല്‍വാമയ്ക്കു ശേഷം ഒളിവില്‍പോയ സജ്ജാദിനായി തെരച്ചില്‍ ഊര്‍ജ്ജിതമായിരുന്നു. അതിനിടെ, ഇയാള്‍ സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. ഇതോടെയാണ് ബിജ്ബെഹ്റയില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. പ്രദേശത്ത് ഇയാളുണ്ടെന്ന് വ്യക്തമായതോടെയാണാ സൈന്യം നടപടി തുടങ്ങുകയായിരുന്നു.
അതേസമയം മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കാശ്മീരില്‍ തീവ്രവാദത്തിനെതിരെയുള്ള നടപടി സൈന്യം ഊര്‍ജ്ജിതമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം അനന്തനാഗിലെ അച്ചാബലില്‍ ഭീകരര്‍ക്കായി നടത്തിയ തെരച്ചിലിനിടെ വെടിയേറ്റ് ഒരു മേജര്‍ വീരമൃത്യു വരിച്ചിരുന്നു. മൂന്ന് സെനികര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുല്‍വാമയില്‍ സൈനിക വാഹനത്തിനു നേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഒമ്പത് ജവാന്മാരുള്പ്പടെ പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: