ന്യൂദല്‍ഹി: ആദായ നികുതി വകുപ്പില്‍ മോദി സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക് തുടരുന്നു. അഴിമതി, കൈക്കൂലി അടക്കമുള്ള ആരോപണങ്ങളിലും കേസുകളിലും കുടുങ്ങിയ പതിനഞ്ച് കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കി. കഴിഞ്ഞാഴ്ച അഴിമതിക്കാരായ 12 ആദായ നികുതി ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു.
പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ അനൂപ് ശ്രീവാസ്തവ, ജോയിന്റ് കമ്മീഷണര്‍ നളിന്‍ കുമാര്‍ തുടങ്ങിയവര്‍ നിര്‍ബന്ധപൂര്‍വം വിരമിപ്പിച്ചവരില് പെടുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ കേസുകളില്‍ കുടുങ്ങിയവരും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പെട്ടവരും വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചവരുമാണ് ജോലി പോയവര്‍.
ജനറല്‍ ഫിനാന്‍ഷ്യല്‍ നിയമത്തില്‍ 56-ാം റൂള്‍ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ്(സി.ബി.ഐ.സി.) വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍, കമ്മീഷണര്‍, അഡീഷണല്‍ കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികളിലുള്ളവര്‍ക്കെതിരെയാണ് ഇത്തവണത്തെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: