നാലാം അധ്യായം ( ചതുര്‍ഥോപദേശം) ആരംഭിക്കുന്നു. സമാധിയാണ് ഇതിലെ പ്രതിപാദ്യം.
ആദ്യം ഗുരു വന്ദനം.
നമ: ശിവായ ഗുരവേ
നാദബിന്ദു കലാത്മനേ
നിരഞ്ജന പദം യാതി
നിത്യം തത്ര പരായണ: 4 1
നാദബിന്ദു കലാത്മാവായ, ഗുരുവായ ശിവന് നമസ്കാരം. ശിവനില്‍ നിത്യം ലയിച്ചിരിക്കുന്നവര്‍ കൈവല്യപദം നേടും.
ഒന്നാം അധ്യായത്തില്‍ ആസനം, രണ്ടില്‍ പ്രാണായാമം, മൂന്നില്‍ മുദ്ര എന്നിവ പറഞ്ഞു. ഇതിന്റെയൊക്കെ ഫലരൂപമായ രാജയോഗം എന്ന അവസാനത്തെ അധ്യായം ആരംഭിക്കാന്‍ പോകുന്നു. വിഘ്നനിവാരണത്തിനായി ശിവനെ പ്രാര്‍ഥിച്ച് മംഗളമാചരിക്കുകയാണിവിടെ. ശിവനെ ആദിഗുരുവായി വാഴ്ത്താറുണ്ട്. ‘നമസ്തേ നാഥ ഭഗവന്‍, ശിവായ ഗുരുരൂപിണേ’ എന്നു വചനമുണ്ട്. ഇവിടെ ശിവന് പ്രകൃതത്തിലെ വിഷയവുമായി ബന്ധവുമുണ്ട്. ശിവന് നാദബിന്ദു കലാത്മാവാണ്. ഭൗതികമായി പറഞ്ഞാല്‍ ഓടു കൊണ്ടുണ്ടാക്കിയ മണി അടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദ വിശേഷമാണ് നാദം. ബിന്ദു നാദത്തിന്റെ അന്ത്യം. കല എന്നാല്‍ അതിന്റെ നീണ്ടു നില്ക്കുന്ന മുഴക്കം.
തന്ത്രശാസ്ത്ര പ്രകാരം ശിവന് ഒറ്റക്കല്ല. ശക്തിയും അടുത്തുണ്ടാകും. ശിവന് (ശുദ്ധ ബോധം) മാറ്റമില്ലാത്തവനും കര്മ്മരഹിതനുമാണ്. ശക്തി കര്‍മ്മനിരതവും മാറുന്നതുമാണ്. എന്നാല്‍ ശിവന്റെ തന്നെ ഊര്‍ജത്തിന്റെ പ്രതിഫലനവുമാണ്. സൃഷ്ടിയില്‍ ശിവന് സാക്ഷിയും ശക്തി കര്‍ത്താവുമാണ്. ഈ രണ്ടു ധ്രുവങ്ങളും ബിന്ദുവില്‍ ഒന്നിച്ച് സ്ഫോടനമുണ്ടാവുന്നു. അതാണ് നാദം. അതില്‍ നിന്ന് പുറപ്പെടുന്ന രശ്മി കല. നാദമാണ് പ്രാണന്റെ പ്രകടീകരണം. സൃഷ്ടിയുടെ തുടക്കം.
ഈ രൂപത്തിലുള്ള ഗുരുവിനെ നിത്യം ഉപാസിക്കുന്ന യോഗി നിരഞ്ജനമായ, മായാരഹിതമായ, ശുദ്ധമായ പദം അഥവാ ബ്രഹ്മപദം പ്രാപിക്കുന്നു.
പദം എന്നാല്‍ ‘ പദ്യതേ ഗമ്യതേ യോഗിഭി: ഇതി പദം’ എന്നാണ്. യോഗികള്‍ ചെന്നെത്തുന്ന സ്ഥലം എന്നര്‍ഥം. അതു തന്നെ കളങ്കരഹിതമായ ബ്രഹ്മം.
അഥേദാനീം പ്രവക്ഷ്യാമി
സമാധിക്രമമുത്തമം
മൃത്യുഘ്നം ച സുഖോപായം
ബ്രഹ്മാനന്ദകരം പരം. 4 2
ഇനി മൃത്യു നാശകവും ബ്രഹ്മാനന്ദകരവും എളുപ്പവുമായ സമാധിക്രമം എന്ന ഉപായം പറയാം.
‘അഥ ‘ എന്നാല്‍ ഇനി. അതായത് ആസനം, കുംഭകം, മുദ്രാ എന്നിവയുടെ ചര്‍ച്ചക്കു ശേഷം.
‘ഇദാനീ’ മെന്നാല്‍ ഇപ്പോള്‍. പ്രവക്ഷ്യാമി എന്നാല്‍ നല്ലവണ്ണം വിവേചിച്ച് പറയാം.
സമാധിക്രമമാണ് പറയാന്‍ പോകുന്നത്. എങ്ങനെയുള്ള സമാധി ക്രമം?.ആദിനാഥന് ഉപദേശിച്ച ഒന്നേകാല്‍ കോടി സമാധിക്രമങ്ങളുണ്ടെന്ന് ബ്രഹ്മാനന്ദന് പറയുന്നു. അവയില്‍ വെച്ച് ഉല്‍ക്കൃഷ്ടമായ മൃത്യുഘ്നമായ, കാലനെ ഹനിക്കുന്ന, സ്വേച്ഛയാ ദേഹത്യാഗം ചെയ്യാന്‍ കഴിവു നല്കുന്ന സമാധിക്രമം ആണ് ഇവിടെ പറയുന്നത്.
തത്വജ്ഞാനം, മനോനാശം,വാസനാക്ഷയം
ഇവ കൊണ്ട് കിട്ടുന്ന സുഖപ്രാപ്തിക്കു കാരണമാണ് ഈ സമാധിക്രമം.
വൃത്തി നിരോധമുണ്ടായാല് മൂഢം ( താമസം ), ഘോരം (രാജസം), ശാന്തം ( സാത്വികം ) എന്നീ അവസ്ഥകള്‍ വിട്ട് വികാരരഹിതമായ ജീവന്മുക്തി നേടും. ‘ജീവന് ഏവ ഹി വിദ്വാന് ഹര്‍ഷ ശോകാ ഭ്യാം വിമുച്യതേ ‘ (ജീവിച്ചിരിക്കേ തന്നെ സുഖദുഃഖങ്ങളില്‍ നിന്ന് മോചിക്കുന്നു.)
പ്രാരബ്ധ കര്‍മ്മങ്ങള്‍ കൂടി ക്ഷയിച്ച് ജീവാത്മാ, പരമാത്മ ഭേദമില്ലാതെയുള്ള ബ്രഹ്മാനന്ദപ്രാപ്തി ഇത് നേടിത്തരുന്നു. ഇതു തന്നെ വിദേഹമുക്തി.
രാജയോഗ: സമാധിശ്ച
ഉന്മനീ ച മനോന്മനീ
അമരത്വം ലയസ്തത്വം
ശൂന്യാശൂന്യം പരം പദം. 4 3
അമനസ്കം തഥാദ്വൈതം
നിരാലംബം നിരഞ്ജനം
ജീവന്മുക്തിശ്ച സഹജാ
തുര്യാ ചേത്യേക വാചക: 4 4
രാജയോഗം, സമാധി, ഉന്മനീ, മനോന്മനീ, അമരത്വം, ലയം, തത്വം, ശൂന്യാശൂന്യം, പരം പദം, അമനസ്കം, അദ്വൈതം,നിരാലംബം, നിരഞ്ജനം, ജീവന്മുക്തി, സഹജാ, തുര്യാ എന്നിവ പര്യായങ്ങളാണ്. രാജയോഗമെന്നാല് യോഗങ്ങളുടെ രാജാവ്, ഏറ്റവും ഉയര്‍ന്ന യോഗാവസ്ഥ.
സമാധി എന്നാല്‍ പൂര്‍ണ ഏകാഗ്രത, അഥവാ സ്വരൂപ സ്ഥിതി. ഉന്മനി എന്നാല്‍ വ്യക്തി മനസ്സ് ഇല്ലാത്ത അവസ്ഥ. മനസ്സില്ലാത്ത മനസ്സ് (വിശ്വ ബോധം), മനോന്മനി. അമരത്വം, മരണത്തെ അതിക്രമിച്ച അവസ്ഥ. ലയം, അലിഞ്ഞു ചേര്‍ന്ന അവസ്ഥ. തത്വം എന്നാല്‍ അത് (തത് ) എന്നതിന്റെ ഭാവം, സത്തായിട്ടുള്ളത്. മനുഷ്യത്വം എന്നാല്‍ മനുഷ്യന്റെ ഭാവം ആണല്ലോ. ശൂന്യമല്ലാത്ത ശൂന്യം, ശൂന്യാശൂന്യം. പരം പദം, ഏറ്റവും ഉയര്‍ന്ന അവസ്ഥ. അമനസ്കം, പ്രത്യേകമായ മനസ്സില്ലാത്ത അവസ്ഥ. അദണൈല്ലോ. ശൂന്യമല്ലാത്ത ശൂന്യം, ശൂന്യാശൂന്യം. പരം പദം, ഏറ്റവും ഉയര്‍ന്ന അവസ്ഥ. അമനസ്കം, പ്രത്യേകമായ മനസ്സില്ലാത്ത അവസ്ഥ. അദ്വൈതം, രണ്ടാമതൊന്നില്ലാത്തത്. നിരാലംബം, ആലംബമില്ലാത്ത, ആശ്രയമില്ലാത്ത അവസ്ഥ. നിരഞ്ജനം,അഞ്ജനമില്ലാത്ത, ത്രിദോഷങ്ങളേല്ക്കാത്ത അവസ്ഥ. ജീവന്മുക്തി, ആത്മാവിന്റെ മോചനം അഥവാ ജീവിച്ചിരിക്കെ മുക്തി. സഹജാ പ്രകൃത്യാ സ്വഭാവേന ഉള്ളത്. തുര്യാ എന്നാല്‍ നാലാമത്തേത്, ജാഗ്രത് സ്വപ്നം സുഷുപ്തി ഇവയ്ക്കപ്പുറത്തുള്ളത്.
ഹഠയോഗ പ്രദീപിക
കൈതപ്രം വാസുദേവന്‍ നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: