ജനാധിപത്യം പുഷ്കലമാകാന്‍ പ്രതിപക്ഷബഹുമാനംകൂടി അനിവാര്യമാണെന്ന് മാര്ട്ടിന് ലൂഥര്‍കിംഗിന്റെ പ്രശസ്തമായ ഒരഭിപ്രായമുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷത്തിന്റെ ഇടപെടലും അഭിപ്രായപ്രകടനങ്ങളും എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് വ്യക്തം. അത് കണ്ടറിഞ്ഞ ഭരണകൂടമാണ് നരേന്ദ്രമോദി സര്‍ക്കാറിന്റേത്. സാധാരണക്കാരന്റെ ജീവിത പരിതോവസ്ഥകളുടെ ശക്തിദൗര്‍ബല്യങ്ങള്‍ വേണ്ടവിധം വിലയിരുത്തി മുന്നോട്ടുപോകുന്ന ആ ഭരണകൂടത്തിന് ഒപ്പംചേര്‍ന്ന് നില്ക്കാന് പ്രതിപക്ഷത്തിന് സാധിക്കുന്ന വിധമാണ് നിലപാടുകള്‍. പുതിയ അംഗങ്ങള്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ കഴിഞ്ഞശേഷം ആകാംക്ഷാഭരിതരായി ഇരിക്കവെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവം അവര്‍ക്ക് ആവേശദായകമായിട്ടുണ്ടാവണം.
എണ്ണം കുറഞ്ഞുപോയതുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രതിപക്ഷത്തിന്റെ ഓരോ വാക്കും വിലപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ട നരേന്ദ്രമോദി, പാര്‍ലമെന്റിനകത്ത് കടക്കും വരെമാത്രമാണ് മത്സരമെന്നും പറഞ്ഞു. പാര്‍ലമെന്റിനുള്ളില്‍ നിഷ്പക്ഷമായാണ് കാര്യങ്ങള്‍ പരിഗണിക്കപ്പെടുക. ജനാധിപത്യ രാജ്യത്തിന്റെ പരമാധികാരി എപ്രകാരമാണ് തന്റെ ഭരണകൂടത്തിന്റെ മുന്നോട്ടുള്ള പ്രയാണമെന്ന് തുടക്കത്തില്‍ത്തന്നെ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു. ഔദ്യോഗിക പ്രതിപക്ഷ നേതാവിനെപോലും നിശ്ചയിക്കാന്‍ കഴിയാതെ തളര്‍ന്നുപോയ പ്രതിപക്ഷത്തെ കൈകൊടുത്ത് ഉയര്‍ത്തുന്ന വികാരമാണ് ഇവിടെ പച്ചപിടിച്ചു തളിര്‍ത്തുവരുന്നത്. ‘കടക്ക് പുറത്ത്’ എന്ന ധാര്‍ഷ്ട്യ സമീപനക്കാരോടും ‘അകത്തുവരൂ’ എന്ന് ആശ്ലേഷിച്ച് സ്വീകരിക്കുന്ന മനോഭാവമാണ് എന്‍ഡിഎ സര്‍ക്കാരിനുള്ളതെന്ന് ഇതിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കുകയാണ്.
വമ്പിച്ച ജനസമ്മതിയോടെ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാരിനെക്കുറിച്ച് പ്രതിപക്ഷനിരയില്‍ സ്വാഭാവികമായും ആശങ്കയുയര്‍ന്നിരുന്നു. അടിയന്തരാവസ്ഥയുള്‍പ്പെടെയുള്ള ജനമാരണ നടപടികള്‍ കൈക്കൊണ്ടത് ഒറ്റക്കക്ഷിക്ക് മഹാഭൂരിപക്ഷം കിട്ടിയപ്പോഴായിരുന്നു എന്ന വസ്തുത അവര്‍ക്ക് മുമ്പിലുണ്ട്. നരേന്ദ്രമോദി സര്‍ക്കാരിനും അദ്ദേഹത്തിന്റെ സംഘടനയ്ക്കും നേരെ നിരന്തരം വിഷലിപ്തമായ പ്രചാരണങ്ങളാണ് തെരഞ്ഞെടുപ്പു വേളയില്‍ പ്രതിപക്ഷം ഉയര്‍ത്തിയത്. മലീമസമായ രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതല്‍ വക്രീകരിക്കാനായിരുന്നു അവര്‍ മത്സരിച്ചത്. എന്നാല്‍ ജനഹൃദയങ്ങളില്‍ സ്ഥാനമുള്ള ഒരു ഭരണകൂടത്തിനെതിരെ പൊക്കിക്കെട്ടിയ മതിലുകളെല്ലാം തകര്‍ന്ന് തരിപ്പണമാവുകയായിരുന്നു. പുതിയ ഭരണകൂടത്തിനുവേണ്ടി നടത്തിയ ഒരുക്കങ്ങളെല്ലാം ജനസമ്മതിയുടെ പ്രളയത്തില്‍ ഒലിച്ചുപോയി.
നിര്‍ഭാഗ്യകരമായ ഇത്തരം അവസ്ഥാവിശേഷങ്ങളുടെ കരിപുരണ്ട മാനസികാവസ്ഥയുമായാണ് പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റിലേക്കെത്തിയത.് എന്നാല്‍ ‘പാസ്റ്റ് ഈസ് പാസ്റ്റ്’ എന്ന ക്രിയാത്മക രാഷ്ട്രീയത്തിന്റെ ആത്മാര്‍ത്ഥത നിറഞ്ഞ സ്നേഹലേപനംകൊണ്ട് നരേന്ദ്രമോദി ആ കരിമഷിയൊക്കെ ഒറ്റ പ്രസ്താവനയിലൂടെ തുടച്ചുമാറ്റി. ജനാധിപത്യത്തിന്റെ ഊടുംപാവും അനുഭവിച്ചറിഞ്ഞ സംഘടനയുടെ നിതാന്തജാഗ്രത്തായ ഉപദേശ നിര്‍ദ്ദേശങ്ങളിലൂടെ വളര്‍ന്ന നരേന്ദ്രമോദിക്ക് അങ്ങനെ പെരുമാറാനേ ആവൂ. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും എന്താണെന്നും എങ്ങനെയാണെന്നും അറിയാന്‍ അദ്ദേഹത്തിന് മഹദ്ഗ്രന്ഥങ്ങളെയൊന്നും ആശ്രയിക്കേണ്ടതില്ല. ‘ഇദം ന മമ’ എന്ന ദര്‍ശനപ്പൊരുളിന്റെ പ്രോജ്വലമായ പ്രകാശമാണ് അദ്ദേഹത്തെ നയിക്കുന്നത്. അതിനാല്‍ത്തന്നെ എന്‍ഡിഎ ഭരണകൂടം ജനാധിപത്യത്തിന്റെ പൂക്കാലങ്ങളിലേക്ക് ഓരോരുത്തരേയും കൊണ്ടുപോവുകയാണ്. ആ കാഴ്ചപ്പാടിനൊപ്പം ക്രിയാത്മക നിര്‍ദ്ദേശവുമായി നീങ്ങുകയെന്നതത്രേ പ്രതിപക്ഷത്തിന് കരണീയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: