മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ അടിച്ചുകൂട്ടിയത് 6 വിക്കറ്റ് നഷ്ടത്തല്‍ 397 റണ്‍സ്. നായകന് ഇയോന്‍ മോര്‍ഗന്റെ തകര്‍പ്പന്‍ സെഞ്ചുറിയും (71 പന്തില്‍ 148) ബെയര്‍സ്റ്റോ (99 പന്തില്‍ 90), ജോ റൂട്ട് (82 പന്തില്‍ 88) എന്നിവരുടെ മികച്ച ബാറ്റിങ്ങുമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. വെറും 9 പന്തില്‍ 4 സിക്സറുകളുടെ അകമ്പടിയോടെ പുറത്താകാതെ 35 റണ്‍സെടുത്ത മോയിന്‍ അലിയുടെ ഇന്നിങ്സും ഇംഗ്ലണ്ടിന് തുണയായി. ഈ ലോകകപ്പില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 17 സിക്സറും 4 ബൗണ്ടറിയുമടങ്ങുന്നതാണ് മോര്‍ഗന്റെ ഇന്നിങ്സ്.
ഇതോടെ ഒരു ഇന്നിങ്ങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറടിച്ച താരമെന്ന റെക്കോഡും മോര്ഗന് സ്വന്തമായി. 16 സിക്സറുകള്‍ വീതം നേടിയ രോഹിത് ശര്‍മ, എ.ബി. ഡിവില്ലിയേഴ്സ്, ക്രിസ് ഗെയില്‍ എന്നിവരുടെ പേരിലുള്ള റെക്കോഡാണ് മോര്ഗന് ഇന്നലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സ്വന്തം പേരിലാക്കിയത്. മോര്‍ഗന്റെ 13-ാം ഏകദിന സെഞ്ചുറിയാണിത്. അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്കോറും ഇതുതന്നെ.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലൂടെ ലോകകപ്പിലെ ‘സിക്സര്‍’ ചരിത്രത്തിലേക്കാണ് ഇംഗ്ലണ്ട് പറന്നിറങ്ങിയത്. ലോകകപ്പില്‍ 25 സിക്സുകളാണ് ഇംഗ്ലണ്ട് പറത്തിയത്. 2015 ലെ ലോകകപ്പിലെ സിംബാവേക്കെതിരായ വെസ്റ്റ് ഇന്‍ഡീസിന്റെ19 സിക്സുകള്‍ എന്ന റെക്കോഡാണ് ഇംഗ്ലണ്ട് തകര്‍ത്തത്. കൂടാതെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ടീം എന്ന റെക്കോഡും ഇംഗ്ലണ്ടിന് സ്വന്തമായി. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 24 സിക്സറുകള്‍ എന്ന അവരുടെ റെക്കോഡാണ് തിരുത്തിക്കുറിച്ചത്.
മത്സരത്തില്‍ അഫ്ഗാന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന് വഴങ്ങിയത് 9 ഓവറില്‍ 110 റണ്‍സ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ മൂന്നാമത്തെ ബൗളറായി റാഷിദ് ഖാന്. 2006-ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 10 ഓവറില്‍ 113 റണ്‍സ് വഴങ്ങിയ ഓസീസ് ബൗളര്‍ മിക് ലൂയിസാണ് ഒന്നാമന്. രണ്ടാമന് പാക്കിസ്ഥാന്റെ വഹാബ് റിയാസും. 2016-ല്‍ ഇംഗ്ലണ്ടിനെതിരെ 10 ഓവറില്‍ വഴങ്ങിയത് 110 റണ്‍സ്.
മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്റേത്. പരിക്കേറ്റ ജോസണ്‍ റോയ്ക്ക് പകരം ഓപ്പണറായെത്തിയ ജെയിംസ് വിന്‍സ് ജോണി ബെയര്‍സ്റ്റോയ്ക്കൊപ്പം ആദ്യ വിക്കറ്റില്‍ 44 റണ്‍സ് ചേര്‍ത്തു. 26 റണ്‍സെടുത്ത വിന്‍സ് പുറത്തായ ശേഷം ജോ റൂട്ടിനൊപ്പം ബെയര്‍സ്റ്റോ രണ്ടാം വിക്കറ്റില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
സ്കോര്‍ 164-ല്‍ നില്‍ക്കേ സെഞ്ചുറിയിലേക്ക് കുതിച്ച ബെയര്‍സ്റ്റോയെ അഫ്ഗാന് ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നയ്ബാണ് പുറത്താക്കിയത്. 99 പന്ത് നേരിട്ട ബെയര്‍സ്റ്റോ മൂന്നു സിക്സും എട്ടു ബൗണ്ടറിയുമടക്കം 90 റണ്‍സെടുത്തു.
പിന്നീടായിരുന്നു ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലെത്തിച്ച ജോ റൂട്ട്-മോര്ഗന് കൂട്ടുകെട്ട്. തുടക്കം മുതല്‍ തന്നെ തകര്‍ത്തടിച്ച മോര്ഗന് അഫ്ഗാന് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തി. മൂന്നാം വിക്കറ്റില്‍ 189 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. റൂട്ടും മോര്‍ഗനും പുറത്തായശേഷം ക്രീസിലെത്തിയവരില്‍ അലിയൊഴികെയുള്ളവര് നിരാശപ്പെടുത്തി. ജോസ് ബട്ട്ലര്ക്കും (2), ബെന്‍ സ്റ്റോക്ക്സിനും (2) കാര്യമായ സംഭവന നല്‍കാനായില്ല. അവസാന നിമിഷം വെറും ഒമ്പതു പന്തില്‍ നിന്ന് 31 റണ്‍സെടുത്ത മോയിന്‍ അലിയാണ് ഇംഗ്ലണ്ട് സ്കോര്‍ 397-ല്‍ എത്തിച്ചത്.
മുജീബുര്‍ റഹ്മാന് ഒഴികെയുള്ള എല്ലാ ബൗളര്‍മാരും ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരുടെ തല്ല് നന്നായി വാങ്ങി. മുജീബുര്‍ 10 ഓവറില്‍ 44 റണ്‍സ് മാത്രം വഴങ്ങിയപ്പോള്‍ ദൗലത്ത് സദ്രാന് 85നും ഗുല്‍ബാദിന്‍ നയ്ബ് 68 റണ്‍സിനും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: