അന്ധേരി: ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ യുവതി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ശക്തമാക്കി മുംബൈ പോലീസ്. യുവതിക്കൊപ്പം ബിനോയ് നില്ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പോലീസ് പരിശോധിക്കും.
വാട്സ് അപ് സന്ദേശങ്ങള്‍ ഉണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാല്‍ ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിക്കും. എന്നാല്‍ അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം പോലീസ് അറിയിച്ചിട്ടില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഉടന്‍ നോട്ടീസ് നല്‍കിയേക്കും.
അതേസമയം കണ്ണൂരില്‍ ബിനോയ് നല്കിയ പരാതിയില്‍ കേരളപോലീസ് ആശയക്കുഴപ്പത്തിലാണ്. സംഭവം നടന്നത് മുംബൈയിലായതിനാല്‍ അവിടുത്തെ പരിശോധനകള്‍ കഴിഞ്ഞ ശേഷമേ കേസെടുക്കാനാകൂ എന്നാണ് പോലീസ് നിലപാട്.
ദുബായിയില്‍ വ്യവസായിയായ ബിനോയ് കോടിയേരി (37)ക്കെതിരെ മുംബൈയില്‍ സ്ഥിര താമസമാക്കിയ ബീഹാര്‍ സ്വദേശിനിയായ 35 കാരിയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് പരാതി. ഐപിസി 376, 376 (2), 420, 504, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, വഞ്ചന, മനഃപൂര്‍വം അപമാനിക്കല്‍, ഭീഷണി എന്നീ കുറ്റങ്ങള്‍ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം 13നാണ് മുംബൈ ഓഷ്വാര പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തന്റെ കുഞ്ഞിന്റെ അച്ഛന് ബിനോയ് ആണെന്ന് പറയുന്ന യുവതി ഇത് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് തയാറാണെന്നും അറിയിച്ചു. യുവതിയെ പരിചയമുണ്ടെന്നും എന്നാല്‍, ഈ പരാതി ബ്ലാക്മെയിലിങ് ശ്രമമാണെന്നും ബിനോയ് പ്രതികരിച്ചു. ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്ന് തുടക്കത്തില്‍ പറഞ്ഞ ബിനോയ് പിന്നീട് ഇക്കാര്യം ചോദിച്ചപ്പോള്‍ അഭിഭാഷകരുമായി ആലോചിക്കട്ടെ എന്നാണ് പറഞ്ഞത്.
ദുബായിയില്‍ കെട്ടിടനിര്‍മാണ ബിസിനസ്സാണെന്ന് പറഞ്ഞാണ് ബിനോയ് തന്നെ പരിചയപ്പെട്ടത്. 2009 മുതല്‍ 2018 വരെയായി വിവാഹ വാഗ്ദാനം നല്കി ബിനോയ് പല തവണ തന്നെ പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്നും ദുബായിയില്‍ ബാര്‍ ഡാന്‍സറായിരുന്ന യുവതി പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും കഴിഞ്ഞ വര്‍ഷമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും കേരളത്തില്‍ രണ്ട് കുട്ടികളുണ്ടെന്നും താന്‍ മനസ്സിലാക്കിയതെന്നും പരാതിയിലുണ്ട്.
അന്വേഷണം തുടങ്ങിയതായി ഓഷ്വാര സീനിയര്‍ ഇന്‍സ്പെക്ടറായ ശൈലേഷ് പസല്‍വാര്‍ അറിയിച്ചു. മുംബൈ മിറ റോഡിലെ താമസക്കാരിയാണ് യുവതി. ബിനോയ് എടുത്തുകൊടുത്ത ഫ്ളാറ്റിലാണ് യുവതിയും കുഞ്ഞും താമസിക്കുന്നത്. 2009 മുതല്‍ ലിവിങ് ടുഗതര്‍ രീതിയില്‍ ജീവിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. പാസ്പോര്ട്ടില് കുഞ്ഞിന്റെ അച്ഛന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാസ്പോര്‍ട്ട് എടുക്കാനായി നല്കിയ സത്യവാങ്മൂലത്തില്‍ നല്കിയ ചിത്രവും ചില ദൃശ്യമാധ്യമങ്ങള്‍ പുറത്തു വിട്ടു. സത്യവാങ്മൂലത്തില്‍ ഇരുവരുടേയും കൈയൊപ്പുകളും കാണാം.
ബിനോയ് ചെലവിനു പണം നല്‍കിയതിന് ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കമുള്ള തെളിവകളുണ്ടെന്നും യുവതി അവകാശപ്പെടുന്നു. ഫ്ളാറ്റ് വാടക, ഇരുപത്തൊന്നു വയസുവരെ കുഞ്ഞിന്റെ വിദ്യാഭ്യാസ ചെലവ് എന്നിവയ്ക്ക് ജീവനാംശത്തിന്റെ തരത്തിലാണ് അഞ്ചു കോടി ആവശ്യപ്പെട്ടത്. ഇതു സൂചിപ്പിച്ച് 2018 ഡിസംബറില്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ബ്ലാക്മെയിലിങ് ആരോപിച്ച്, നാലു മാസത്തിനു ശേഷം കേസു നല്കിയതും സംശയകരമാണെന്ന് യുവതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: