ലഖ്നൗ :സംസ്ഥാനത്തെ സ്വകാര്യ സര്‍വകലാശാലാ ക്യാമ്പസ്സുകളിലെ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, ജനാധിപത്യത്തിനെതിരേയും പ്രവര്‍ത്തിക്കുന്നതിന് തടയിട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് ഉറപ്പുവാങ്ങുന്നതിനുള്ള പുതിയ ഓര്‍ഡിനന്‍സിന് പുറത്തിറക്കാന്‍ യോഗി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉത്തരവിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുവിധത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും സര്‍വ്വകലാശാലകള്‍ ഉറപ്പ് നല്‍കണമെന്നാണ് പുതിയതായി കൊണ്ടുവരുന്ന നിയമം അനുശാസിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ സര്‍വ്വകലാശാലകളും ഈ പൊതു നിയമത്തിന്റെ കീഴിലായിരിക്കും. മതേതരത്വവും ജനാധിപത്യ ഘടനയും സംരക്ഷിക്കുകയും, സഹിഷ്ണുതയും നിലനിര്‍ത്തുകയും ചെയ്യുമെന്നും സര്‍വ്വകലാശാലകള്‍ ഉറപ്പ് നല്‍കണം. ഇതില്‍ ഏതെങ്കിലും വിധത്തിലുള്ള നിയമലംഘനം ഉണ്ടായാല്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് ഇടപെടാനുള്ള അധികാരവും നിയമം നല്‍കുന്നുണ്ട്.
സ്വകാര്യ യൂണിവേഴ്സിറ്റികളില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്ക് തടയിടുന്നതിനാണ് പുതിയ നിയമമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൂടാതെ, ഇത്തരം സര്‍വ്വകലാശാലകളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും നിയമം സഹായിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ദരിദ്രവിഭാഗങ്ങളില്‍നിന്നുള്ള നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ക്ക് അമ്പത് ശതമാനം ഫീസിളവ് നല്‍കണമെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കൂടാതെ, സ്ഥാപനങ്ങളില്‍ 75 ശതമാനം അധ്യാപകരും സ്ഥിരം ജോലിക്കാരായിരിക്കണം. സ്വകാര്യ സര്വ്വകലാശാലകള്ക്കുമേല് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണം സാധ്യമാക്കുന്ന വിധത്തിലാണ് പുതിയ നിയമമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: