തിരുവനന്തപുരം: ലൈംഗിക പീഡനാരോപണത്തില്‍ ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി മേഴ്സിക്കുട്ടിയമ്മ. നിയമം നിയമത്തിന്റെ വഴിക്കു പോകും. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മന്ത്രി അറിയിച്ചു.
സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ പോലീസ് അന്വേഷിക്കട്ടെ. ഇതില്‍ പാര്‍ട്ടിയിലെ ആരും ഇടപെടില്ലെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
തെറ്റ് ചെയ്തത് അവര്‍ അനുഭവിക്കുകയല്ലാതെ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ല. പാര്‍ട്ടിയുടെ ഇമേജിനെ ബാധിക്കുന്ന പ്രശ്നവുമല്ല അത്. പാര്‍ട്ടി പിബി അംഗങ്ങള്‍ തൊട്ട് സംസ്ഥാന നേതൃത്വം വരെ വളരെ കൃത്യമായി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കുറ്റം ചെയ്തയാള്‍ ശിക്ഷിക്കപ്പെടും. അതില്‍ യാതൊരു സംശയവുമില്ല.
അതേസമയം കേരളത്തിലെ പാര്‍ട്ടിക്കെതിരായ ഒരു വിഷയമായി ഇതിനെ ആരെങ്കിലും മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അടിസ്ഥാനരഹിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരോപണം പുറത്തുവന്നതോടെ സിപിഎം അണികള്‍ക്കുള്ളില്‍ തന്നെ എതിര്‍പ്പ് ഉണ്ടായിട്ടുണ്ട്.
ദുബായില്‍ ഡാന്‍സ് ബാറിലെ ജീവനക്കാരിയായിരുന്ന ബീഹാര്‍ സ്വദേശിനിയാണ് ബിനോയി കോടിയേരിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്കി വര്‍ഷങ്ങളോളം ലൈംഗികചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: