മുണ്ടക്കയം: പഞ്ചാലിമേട്ടില്‍ കുരിശ് നാട്ടിയുള്ള കൈയേറ്റത്തിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചറുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഹൈന്ദവസംഘടന നേതാക്കളെ അടക്കം പാഞ്ചാലിമേട്ടിലേക്ക് കടത്തി വിടാത്തത്തില്‍ എതിര്‍പ്പുമായി പ്രവര്‍ത്തകര്‍ നാമജപം നടത്തുകയാണ്. രാവിലെ പതിന്നൊന്ന് മണിയോടെയാണ് സംഘം പാഞ്ചാലിമേട്ടിലെത്തിയത്. എന്നാല്‍ ഇവരെ കടത്തിവിടാതെ പൊലീസ് തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘം നാമജപ നടത്തി പ്രതിഷേധം തുടങ്ങിയത്. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഹൈന്ദവസംഘടനകളുടെ ആരോപണം.
ഇന്നലെ പീരുമേട് പാഞ്ചാലിമേട്ടിലെ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ച മൂന്ന് അനധികൃത മരക്കുരിശുകള്‍ നീക്കി. അവശേഷിക്കുന്ന 14 കോണ്‍ക്രീറ്റ് കുരിശുകള്‍ നീക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ഹിന്ദുഐക്യവേദി ജില്ലാസമിതി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ വില്ലേജ് ഓഫീസര്‍ കുരിശുകള്‍ ഉടന്‍ നീക്കാന്‍ ഉത്തരവ് നല്കി. കളക്ടര്‍ നല്കിയ അധികസമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. തിങ്കളാഴ്ച രാത്രിയാണ് പെരുവന്താനം കണയങ്കവയല്‍ പള്ളിയധികൃതര്‍ കുരിശുകള്‍ നീക്കുന്നത്.
പഞ്ചപാണ്ഡവര്‍ വസിച്ചെന്ന് കരുതുന്ന മേഖല ശബരിമല പൂങ്കാവനത്തിന്റെ ഭാഗമാണ്. ദേവസ്വം ബോര്‍ഡിന് കീഴില്‍ ഇവിടെ ക്ഷേത്രവുമുണ്ട്. മതചിഹ്നത്തിന്റെ പേരില്‍ കൈയേറ്റം ഗൂഢലക്ഷ്യങ്ങളോടെയാണെന്നുള്ള ആരോപണവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു. പ്രശ്നം വഷളാകുമെന്ന് മനസിലായതോടെ തല്ക്കാലം ശമിപ്പിക്കുന്നതിനാണ് കുരിശുനീക്കമെന്ന നാടകം നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രദേശത്തെ അനധികൃത കുരിശുകള്‍ നീക്കുന്നത് തടഞ്ഞുകൊണ്ട് ഉന്നതതലത്തില്‍നിന്ന് ഇടപെടലുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: