കൊച്ചി: ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് കെഎസ്ഇബി പിന്മാറി. മരം മുറിക്കാനെത്തിത്തിയ ഉദ്യോഗസ്ഥരെ ശാന്തി വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് തടഞ്ഞത്. ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയായതിനെ തുടര്‍ന്നുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് വൈദ്യുത ടവറിനു സമീപമുള്ള എട്ട് മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയത്.
13.5 മീറ്ററില്‍ അധികം ഉയരത്തില്‍ ഉള്ള മര ചില്ലകള്‍ മുറിക്കാനാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയത്. അതേസമയം ശിഖരം മുറിക്കാന്‍ എന്ന പേരില്‍ മരങ്ങള്‍ മുറിക്കാന്‍ തന്നെയാണ് കെ എസ് ഇ ബിയുടെ ശ്രമമെന്നു സ്ഥലം ഉടമ മീന മേനോന് ആരോപിച്ചു. പ്രതിഷേധത്തിന് സമ്മര്‍ദ്ദം ചെലുത്തി തന്നെ അറസ്റ്റ് ചെയ്യാന്‍ ആണ് പോലീസ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ വീണ്ടും കെഎസ് ഇബി മരം മുറിക്കാനുള്ള നീക്കവുമായി എത്തിയാല്‍ മുടി മുറിച്ചു മുഖ്യമന്ത്രിക്ക് അയച്ചു നല്കി പ്രതിഷേധിക്കുമെന്നും മീന അറിയിച്ചു.
അതേസമയം പോലീസിന്റെ സഹായത്തോടെ ശിഖരങ്ങള്‍ മുറിച്ച് നീക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയം ആയതിനാല്‍ കേസ് തീര്‍പ്പാകും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നാണ് ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം.
പ്രതിഷേധം തുടരുന്നതിനിടെയാണ് പറവൂര്‍ ശാന്തി വനത്തിലെ ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വൈദ്യുതി കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ലൈന്‍ വലിച്ചത്. ടവറിന്റെ ഉയരം കൂട്ടി മരങ്ങള്‍ മുറിക്കാതെയായിരുന്നു ലൈന്‍ വലിച്ചത്. എന്നാല്‍ നിയമ പോരാട്ടം തുടരുമെന്നും ഇനി മരങ്ങള്‍ മുറിച്ചാല്‍ തടയുമെന്നും സ്ഥലമുടമ നിലപാട് വ്യക്തമാക്കിയിരുന്നു.
ശാന്തിവനം സംരക്ഷിക്കാന്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി പരിസ്ഥിതി സംഘടനകള്‍ ഇപ്പോഴും എത്തുന്നുണ്ട്. ലൈനിന് താഴെ 3 നില വരെയുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയുണ്ടെന്നാണ് കെഎസ്ഇബി വിശദമാക്കുന്നത്. ചെറായി, പള്ളിപ്പുറം, മുനമ്പം, എടവനക്കാട് പ്രദേശങ്ങളിലെ രൂക്ഷമായ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിനായി 20 വര്‍ഷം മുന്‍പ് ഭരണാനുമതി ലഭിച്ചതാണ് മന്നംചെറായി 110 കെവി ടവര്‍ ലൈന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: