അഗർത്തല: കാല്‍നൂറ്റാണ്ട് നീണ്ട ഇടത് ദുർഭരണത്തിന് അന്ത്യം കുറിച്ച ത്രിപുരയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത് വികസനത്തിന്റെ വാർത്തകൾ. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയെ ലോകത്തിലെ മികച്ച സിറ്റികളിൽ ഒന്നാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബിപ്ലവ് കുമാർ എന്ന യുവ മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ബിജെപി സർക്കാർ.
2015 ൽ നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ച സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഗർത്തലയേയും വികസിപ്പിക്കുന്നത്. അഗർത്തല സിറ്റിയുടെ വികസനത്തിനായി അഞ്ച് പദ്ധതികൾക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്. ആധുനിക ത്രിപുരയുടെ ശില്‍പ്പിയും മാണിക്യ രാജവംശത്തിലെ മാഹാരാജാവുമായിരുന്ന വീര്‍ വിക്രംകിഷോര് മാണിക്യ ബഹാദൂറിന്റെ സ്വപ്നം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ പദ്ധതിക്ക് പിന്നിൽ.
മഹാരാജ വീര്‍ വിക്രം കോളേജ് റോഡിന്റെ വികസനം, മൂന്ന് തടാകങ്ങളുടെ (മഹാരാജ വീര്‍ വിക്രം കോളേജ് തടാകം, റാണിർ പുകൂർ തടാകം, ദിംസാഗർ കുളം) വികസനം, അഗർത്തല സിറ്റിയിൽ ഇരുപത് ഇടങ്ങളിൽ ആധുനിക സൗകര്യങ്ങളുള്ള ബസ് സ്റ്റോപ്പുകളും രാത്രികാല താമസ സൗകര്യങ്ങളും എനിവയാണ് പദ്ധതിയുടെ ഭാഗമായുള്ളത്. നഗര ഗതാഗതം സുഗമമാക്കുന്നതിനുള്ള സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുക, ഗുണമേന്മയേറിയ റോഡുകളും ആധുനിക രീതിയിലുള്ള പാർക്കുകളും പാർക്കിങ് ഏരിയകളും നിർമ്മിക്കുക, നഗരത്തിലെ മലിനജലവും മഴവെള്ളവും ഒഴുക്കി കളയുക തുടങ്ങിയവയും പദ്ദതിയുടെ ഭാഗമായിട്ടുണ്ട്.
പദ്ധതികൾ പൂർത്തിയാക്കാൻ 2,063 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഈ തുകയുടെ പകുതി സംസ്ഥാനവും പകുതി കേന്ദ്രവുമാണ് നൽകുന്നത്. ഹഡ്കോ പദ്ധതിയിൽ ഉൾപ്പെടുത്തി ലോകബാങ്കാണ് സംസ്ഥാന വിഹിതമായ 50 ശതമാനം തുക നൽകുന്നത്. പദ്ധതി പൂർത്തിയായികഴിഞ്ഞാൽ സിറ്റിയുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും നടത്തുക അഗർത്തല മുനിസിപ്പാലിറ്റിയായിരിക്കും.
ബിപ്ലവ്ദേവ് സര്‍ക്കാരിനെ ഏറെ പ്രതീക്ഷയോടെയാണ് ത്രിപുരയിലെ ജനങ്ങൾ കാണുന്നത്. ത്രിപുരയിലെ കനത്ത തോല്‍വി അടിത്തറയിളക്കിയ സിപിഎം, സംഘടനാപരമായും സാമ്പത്തികമായും വലിയ തിരിച്ചടി നേരിടുമ്പോഴാണ് വികസന നടപടികളുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: