തിരുവനന്തപുരം: ഫ്രാങ്കോയെയും പികെ ശശിയെയും പൂവന് കോഴിയാക്കിയ കാര്‍ട്ടൂണ്‍ പിന്‍വലിക്കില്ലെന്ന് നിലപാട് എടുത്ത കേരള ലളിതകലാ അക്കാദമിയെ വിരട്ടി സാംസ്കാരികമന്ത്രി എ.കെ.ബാലന്. അക്കാദമിക്ക് മുകളില്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് മറക്കരുതെന്നും അവാര്‍ഡ് പിന്‍വലിക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ അക്കാദമികളും സര്‍ക്കാരിനുള്ള അധികാരം മറക്കരുത്. അവാര്‍ഡ് പിന്‍വലിച്ചില്ലെങ്കില്‍ തുടര്‍ നടപടി ആലോചിച്ച് തീരുമാനിക്കുമെന്നും എ.കെ ബാലന് വിരട്ടി.
കേരള ലളിതകലാ അക്കാദമി അവാര്‍ഡ് നല്കിയ കാര്‍ട്ടൂണ്‍ മതവിശ്വാസങ്ങളെ അവഹേളിക്കുന്നതാണെന്നും അവാര്‍ഡ് പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായും എ.കെ ബാലന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഈ നിലപാട് ലളിതകലാ അക്കാദമി തള്ളിയിരുന്നു. അവാര്‍ഡ് നേടിയ കാര്‍ട്ടൂണ്‍ മതവിശ്വാസത്തെ അവഹേളിക്കുന്നതല്ലെന്നും അവാര്‍ഡ് പിന്‍വലിക്കില്ലെന്നും ലളിതകലാ അക്കാദമി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ ചേര്‍ന്ന നിര്‍വാഹക സമിതി യോഗവും ജനറല്‍ കൗണ്‍സിലും ഏകകണ്ഠമായാണ് കാര്‍ട്ടൂണ്‍ പുരസ്കാരം പുനഃപരിശോധിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ഭരണഘടനാപരമായ ലംഘനമുണ്ടെങ്കില്‍ നിയമോപദേശം തേടുമെന്ന് അക്കാദമി ചെയര്മാന് നേമം പുഷ്പരാജ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: