തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ്ക്കെതിരായ പീഡന പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന് ഇടപെടാനാകില്ലെന്ന് അധ്യക്ഷ എം സി ജോസഫൈന്. ആവശ്യമെങ്കില്‍ ദേശീയ വനിതാ കമ്മീഷന് കേസ് പരിഗണിക്കാം. പിതൃത്വം തെളിയിക്കാന്‍ പരാതിക്കാരി ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ തേടുന്നതായി അറിഞ്ഞു. അതിനുള്ള അവകാശം അവര്‍ക്ക് ഉണ്ടെന്നും ജോസഫൈന് പറഞ്ഞു.
അതിനിടെ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തി. ഇന്ന് ഉച്ചയോടെയാണ് പ്രത്യേക അന്വേഷണ സംഘം കണ്ണൂരില്‍ എത്തിയത്. ബിനോയ്ക്ക് എതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്നത് കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്. ഈ വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരിക്കുന്നത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. ഇവര്‍ ബനോയിയുടെ കുടുംബാങ്ങളെയും ചോദ്യം ചെയ്യുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാര്‍ സ്വദേശിനിയായ 34-കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം ബിനോയ്ക്കെതിരെയുള്ള നടപടികള്‍ മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെയുള്ള എഫ്.ഐ.ആര് മുംബൈ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച അന്ധേരി കോടതിയിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. നാളെ പരാതിക്കാരിയുടെ മൊഴിയെടുത്തു കഴിഞ്ഞാല്‍ ഓഷിവാര പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും.
ബിനോയിക്കെതിരായ യുവതിയുടെ പരാതിയില്‍ ഈ മാസം 13നാണ് മുംബൈ പൊലീസ് എഫ്.െഎ.ആര് റജിസ്റ്റര്‍ ചെയ്തത്. ബിനോയി കോടിയേരിയോട് മൂന്നു ദിവസത്തിനകം ഹാജരാകാന്‍ മുംബൈ പൊലീസ് ആവശ്യപ്പെട്ടു. ഹാജരായില്ലെങ്കില്‍ ബിനോയിയെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് മുംബൈ പോലീസ് കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: