തിരുവനന്തപുരം: കണ്ണൂരില്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച കണ്വെന്ഷന് സെന്ററിനുള്ള അനുമതി നഗരസഭ തടഞ്ഞുവച്ചതിനെതുടര്‍ന്ന് പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയെയയും സി.പി.എമ്മിനെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കേരളത്തില്‍ ആരും മുതല്‍ മുടക്കാന്‍ തയ്യാറാവാത്തത് സി. പി. എമ്മിനെ ഭയന്നിട്ടാണ്. ജിമ്മും ലോകകേരളസഭയും നടത്തിയതുകൊണ്ടായില്ല ഇമ്മാതിരി ഗോവിന്ദന്മാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ലെന്ന് കെ. സുരേന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളം മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാവുന്നത് ഇങ്ങനെയാണ്. ഇടതു കൂലി എഴുത്തുകാരും സൈബര്‍ കമ്മികളും ഇതിനെയാണ് നമ്പര്‍ 1 എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്. സാജന് ഒരു ഒറ്റപ്പെട്ട രക്തസാക്ഷിയല്ല. ഇങ്ങനെ പതിനായിരങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ അന്യരാജ്യത്തു പോയി കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം എന്തെങ്കിലും ഒരു വ്യവസായം തുടങ്ങി പത്തുപേര്‍ക്കു തൊഴിലുകൊടുക്കാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ അതു പൂട്ടിച്ച് അയാളെ കുത്തുപാളയെടുപ്പിച്ചേ സി. പി എമ്മുകാര്‍ അടങ്ങൂ. അതിനുവേണ്ടി എന്തു വൃത്തികേടും അവര്‍ കാണിക്കും. പിടിച്ചുനില്ക്കണമെങ്കില് നാട്ടിലെ പാര്‍ട്ടിക്കാരെ മുഴുവന്‍ തീറ്റിപ്പോറ്റണം.
പോരാത്തതിന് പ്രദേശത്തെ മുഴുവന്‍ സാമൂഹ്യവിരുദ്ധര്‍ക്കും അവിടെ ജോലി കൊടുക്കണം. സാജന്റെ കാര്യത്തില്‍ ആ പാവം കരുതിയത് പി. ജയരാജനാണ് കണ്ണൂരിലെ പാര്‍ട്ടിയെ മുഴുവന്‍ നിയന്ത്രിക്കുന്നതെന്നാണ്. ജയരാജനും അദ്ദേഹത്തിന്റെ ഉള്‍പ്പോക്കറ്റ് സ്ഥാപനത്തിനും ആവുന്നത്ര ഈ മനുഷ്യന് സഹായിച്ചിട്ടുണ്ട് എന്നാണ് സാജനോടടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. എം. വി. ഗോവിന്ദനും ഭാര്യയും ഇക്കാരണത്താല്‍ സാജനെ പരമാവധി ദ്രോഹിച്ചു. ഗോവിന്ദന്റെ ഭാര്യ ചെയര്‍ പേഴ്സണായുള്ള നഗരസഭ പ്രതികാരനടപടി എടുത്തതുകൊണ്ടു മാത്രമാണ് സാജന് ജീവനൊടുക്കിയത്. ആന്തൂര്‍ നഗരസഭ എന്നു പറഞ്ഞാല്‍ മല്‍സരിക്കാന്‍ പോലും മറ്റുള്ളവരെ അനുവദിക്കാത്ത പ്രദേശമാണ്. ആത്മഹത്യാ പ്രേരണയ്ക്ക് ഗോവിന്ദന്റേയും ഭാര്യയുടേയുംപേരില്‍ കേസ്സെടുക്കണം. കേരളത്തില്‍ ആരും മുതല്‍ മുടക്കാന്‍ തയ്യാറാവാത്തത് സി. പി. എമ്മിനെ ഭയന്നിട്ടാണ്. ജിമ്മും ലോകകേരളസഭയും നടത്തിയതുകൊണ്ടായില്ല ഇമ്മാതിരി ഗോവിന്ദന്മാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: