തിരുവനന്തപുരം: മകനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഭാര്യയും ആശുപത്രിയില്‍. കോടിയേരിയും ഭാര്യ വിനോദിനിയും പോത്തന്‍കോട്ടെ ശാന്തിഗഗിരി ആശ്രമത്തിന്റെ ആശുപത്രിയിലാണ് സുഖ ചികിത്സതേടിയിരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് ഇവര്‍ ആശ്രമത്തില്‍ എത്തിയത്. ബിനോയ് കോടിയേരിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിട്ടും കോടിയേരി ഇതുവരെ പ്രതികരിച്ചിരുന്നില്ല.
ചികിത്സയില്‍ കഴിയുന്നതുകൊണ്ടാണ് മാധ്യമങ്ങളെ കാണാതിരിക്കുന്നതെന്നാണ് നേതാക്കള്‍ നല്കുന്ന വിശദീകരണം. കോടിയേരിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ ബിനോയ്ക്കെതിരെ കോടികളുടെ വഞ്ചനകേസ് നല്കിയപ്പോള് കോടിയേരിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി നേതൃത്വവും സ്വീകരിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയത്തില്‍ ശക്തമായ തിരിച്ചടി നേരിട്ട് പാര്‍ട്ടി പ്രതിസന്ധിയില്‍ നില്ക്കുമ്പോള് ഉയര്‍ന്ന വിവാദം പാര്‍ട്ടിയെ വീണ്ടും ക്ഷീണിപ്പിക്കുമെന്ന വിലയിരുത്തലാണ് ഉള്ളത്. സംസ്ഥാന കമ്മറ്റി അംഗവും മന്ത്രിയുമായ മേഴ്സിക്കുട്ടിയമ്മ അടക്കമുള്ളവരുടെ പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നത്.
അതേസമയം, ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തി. ഇന്ന് ഉച്ചയോടെയാണ് പ്രത്യേക അന്വേഷണ സംഘം കണ്ണൂരില്‍ എത്തിയത്. ബിനോയ്ക്ക് എതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്നത് കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്. ഈ വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരിക്കുന്നത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. ഇവര്‍ ബനോയിയുടെ കുടുംബംഗങ്ങളെയും ചോദ്യം ചെയ്യുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാര്‍ സ്വദേശിനിയായ 34-കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ബിനോയ്ക്കെതിരെയുള്ള നടപടികള്‍ മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെയുള്ള എഫ്.ഐ.ആര് മുംബൈ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച അന്ധേരി കോടതിയിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. നാളെ പരാതിക്കാരിയുടെ മൊഴിയെടുത്തു കഴിഞ്ഞാല്‍ ഓഷിവാര പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും.
ബിനോയിക്കെതിരായ യുവതിയുടെ പരാതിയില്‍ ഈ മാസം 13നാണ് മുംബൈ പൊലീസ് എഫ്.െഎ.ആര് റജിസ്റ്റര്‍ ചെയ്തത്. ബിനോയി കോടിയേരിയോട് മൂന്നു ദിവസത്തിനകം ഹാജരാകാന്‍ മുംബൈ പൊലീസ് ആവശ്യപ്പെട്ടു. ഹാജരായില്ലെങ്കില്‍ ബിനോയിയെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് മുംബൈ പോലീസ് കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: