ന്യൂദല്‍ഹി: ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപ വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ ജോലിയിലെ പ്രമോഷനില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കണമെന്നാണ് മായാവതി ആവശ്യപ്പെട്ടു.
ചില്ലറവ്യാപാരമേഖലയില്‍ മതിയായ വ്യവസ്ഥയില്ലാതെ വിദേശനിക്ഷേപം അനുവദിക്കുന്നത് വിദേശ സ്ഥാപനങ്ങള്‍ക്ക് പരമാവധി ലാഭം കൊയ്യാനുള്ള വഴിയാണെന്ന് മായാവതി പറഞ്ഞു. രാജ്യത്തെ കര്‍ഷകരെയും ചെറുകിട കച്ചവടക്കാരെയും ഇത് ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ രീതിയില്‍ ഇതിനെ അംഗീകരിക്കാനാകില്ലെന്നും പാര്‍ലമെന്റില്‍ വോട്ടെടുപ്പ് ദിവസം നിലപാട് കൈക്കൊള്ളുമെന്നും മായാവതി വ്യക്തമാക്കി.
ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം അടിമകളെ സൃഷ്ടിക്കും. കൂടാതെ ഇത് വിലയിടിവിനും തൊഴിലില്ലായ്മയ്ക്കും കാരണമാകും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തിടുക്കം കാട്ടരുത്. വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള ഏകമാര്‍ഗ്ഗം ചില്ലറ വ്യാപാര മേഖലയില്‍ നിക്ഷേപം അനുവദിക്കുകയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദേശ നിക്ഷേപം ചെറുകിട കച്ചവടക്കാരെ ബാധിക്കില്ലെന്ന് യു.പി.എ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
അതേസമയം വിദേശ നിക്ഷേപത്തെ എതിര്‍ക്കുമെന്ന് സമാജ്വാദി നേതാവ് മുലായം സിങ് യാദവ് പറഞ്ഞു. ഇതു സംബന്ധിച്ച് ലോക്സഭയില്‍ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: