തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്കി. വകുപ്പുസെക്രട്ടറി സാജന് പീറ്റര്‍ ഇത് സംബന്ധിച്ച ഫയല്‍ ഒപ്പുവെച്ച് ആഭ്യന്തരമന്ത്രിക്ക് കൈമാറി.
അതേസമയം വീണ്ടും നിയമോപദേശം തേടിയ ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ചാകും ആഭ്യന്തരമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നാണ് വിവരം. കേസില്‍ വി.എസിനെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് വക്കം ജി. ശശീന്ദ്രന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ആഭ്യന്തര സെക്രട്ടറി ഫയലില്‍ ഒപ്പുവെച്ചത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ വി.എസിനെതിരെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വി.എസിനെപ്പോലൊരു നേതാവിനെതിരെ നടപടി സ്വീകരിക്കുമ്പോള്‍ സകല പഴുതുകളും അടയ്ക്കണമെന്നും സര്‍ക്കാരിന് ഇതിന്റെ പേരില്‍ പിന്നീട് വിമര്‍ശനമേല്‍ക്കാന്‍ ഇടയാകരുതെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതനുസരിച്ചാണ് ആഭ്യന്തരമന്ത്രി വീണ്ടും നിയമോപദേശം തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: