ന്യൂദല്‍ഹി: ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തില്‍ ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി. പ്രതിപക്ഷവും ഇടതുപാര്‍ട്ടികളും നല്കിയ നോട്ടീസ് പരിഗണിച്ചാണ് ചര്‍ച്ച. ഫെമ നിയമത്തിലെ ഭേഗതിയും ഇതോടൊപ്പം തന്നെ ചര്‍ച്ചചെയ്യും. ഇരുവിഷയങ്ങളിലും വെവ്വേറെയാകും വോട്ടെടുപ്പ് നടക്കുക.
പ്രതിപക്ഷ നേതാവ് സുഷുമ സ്വരാജാണ് ചര്‍ച്ച തുടങ്ങിവെച്ചത്. വിദേശനിക്ഷേപത്തിന് അനുമതി നല്‍കുന്നതിന് മുന്‍പ് രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ചചെയ്യുമെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. വിദേശനിക്ഷേപം അനുവദിക്കുന്നതോടെ ഉപഭോക്താവിനാണ് നഷ്ടം വരുകയെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിനെ പരാജയപ്പെടുത്താനല്ല തെറ്റു തിരുത്താനാണ് ബിജെപി പ്രമേയം അവതരിപ്പിക്കുന്നതെന്നും തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും അവര്‍ പറഞ്ഞു.
വിദേശനിക്ഷേപം രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന സര്‍ക്കാര്‍ വാദം സുഷമ തള്ളി. ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം യഥാര്‍ഥത്തില്‍ ഗുണം ചെയ്യുക ചൈനയ്ക്കാണെന്നും സുഷമ തുറന്നടിച്ചു. നിരവധി രാജ്യങ്ങളില്‍ ചില്ലറവില്പന ഭീമന്മാര് പരാജയപ്പെട്ടിട്ടുണ്ടെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടി. മത്സരം ഉപഭോക്താവിന് വേണ്ടിയാകണം. അല്ലാതെ കുത്തകവത്കരണത്തിനാകരുത്. ബഹുരാഷ്ട്ര കമ്പനികള്‍ കൃഷിക്കാര്‍ക്ക് കുറഞ്ഞ വില മാത്രമേ ഉത്പനത്തിന് നല്‍കൂ. തൊഴിലാളിക്കും കുറഞ്ഞശമ്പളം മാത്രമേ കിട്ടൂ. എന്നാല്‍ എപ്പോഴും ഉയര്‍ന്ന ലാഭം അവര്‍ കൊയ്യുകയും ചെയ്യും. ലോകത്ത് എല്ലായിടങ്ങളിലേയും സ്ഥിതി ഇത് തന്നെയാണെന്നും അവര്‍ പറഞ്ഞു.
ചില്ലറ വ്യാപാരരംഗത്ത് വിദേശനിക്ഷേപം എത്തുന്നതോടെ വിപണിയിലെ ഇടനിലക്കാരുടെ ഇടപെടല്‍ കുറയ്ക്കാമെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. എങ്കില്‍ കരിമ്പ് വ്യവസായത്തില്‍ ഇടനിലക്കാരില്ല. എന്നിട്ടും അവര്‍ ദുരിതത്തിലാണ്. ആരും അവരുടെ ഉത്പന്നത്തിന് മെച്ചപ്പെട്ട വില നല്കാന് തയാറാകുന്നില്ലെന്നും സുഷമ വിശദീകരിച്ചു. നേരത്തെ വിദേശ നിക്ഷേപവിഷയവും വിദേശനാണ്യ വിനിമയച്ചട്ടവും രണ്ടായി ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ നിരസിച്ചിരുന്നു. യശ്വന്ത് സിന്‍ഹയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: