ന്യൂദല്‍ഹി ഉപഭോക്താക്കള്‍ക്ക് സബ്സിഡി ഉള്‍പ്പെടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ബാങ്കുവഴി നല്കുന്ന പരിപാടിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്ക്. പദ്ധതി നടപ്പാക്കുന്നത് ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടി വയ്ക്കാന്‍ കമ്മീഷന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഈ പദ്ധതി പ്രഖ്യാപിച്ചത് ഉചിതമായില്ലെന്നു കമ്മീഷന് വിമര്‍ശിച്ചു. പദ്ധതി സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ നല്കിയ വിശദീകരണത്തില്‍ കമ്മീഷന് അതൃപ്തി രേഖപ്പെടുത്തി.
സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങള്‍ക്ക് നേരിട്ട് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കരുത്. സര്‍ക്കാരിന്റെ ഇത്തരം പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്ത് ഒഴിവാക്കാമായിരുന്നുവെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്കാന് കാബിനറ്റ് സെക്രട്ടറിയോട് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈമാസം ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പദ്ധതി പ്രഖ്യാപിച്ചതാണ് കാരണം. ഡിസംബര്‍ 13നും 17നും തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ പദ്ധതി പ്രഖ്യാപിച്ചതിനെതിരെ കടുത്തഭാഷയിലാണ് കാബിനറ്റ് സെക്രട്ടറി അജിത് സേത്തിന് കമ്മീഷന് കത്തെഴുതിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പദ്ധതി പ്രഖ്യാപനം ഒഴിവാക്കാമായിരുന്നെന്ന് കമ്മീഷന് പറയുന്നു.
ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ നല്കിയ വിശദീകരണത്തില്‍ കമ്മീഷന് അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു.നേരത്തെ പ്രഖ്യപിച്ച പദ്ധതി എന്നതായിരുന്നു സര്‍ക്കാര്‍ വാദം. ബി.ജെ.പി.യുടെ ഗുജറാത്ത് ഘടകമാണ് ഇക്കാര്യം കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനമാണിതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണുകയും ചെയ്തു.
സബ്സിഡിക്കുപകരം പണം നല്കുന്ന പദ്ധതി നടപ്പാക്കുന്ന ആദ്യഘട്ടത്തില്‍ ഗുജറാത്തിലെ നാലുജില്ലകളും ഉള്‍പ്പെടുന്നുണ്ട്. ജനുവരി ഒന്നുമുതലാണ് പദ്ധതി നടപ്പാക്കുക. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: