കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് വായ്പ ലഭ്യമാക്കാന്‍ ജപ്പാന്റെ ജൈക്കക്ക് പുറമെ ബദല്‍ ഏജന്‍സിയെക്കൂടി കണ്ടെത്താന്‍ കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതിന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിനെ ചുമതലപ്പെടുത്തി.
കൊച്ചി മെട്രോക്ക് വായ്പ അനുവദിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ഒരുവര്‍ഷത്തോളം വേണ്ടിവരുമെന്ന് ജൈക്ക വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ബോര്‍ഡ് യോഗത്തിനുശേഷം സംസ്ഥാന ചീഫ് സെക്രട്ടറി ജോസ് സിറിയക് വാര്‍ത്താലേഖകരോട് പറഞ്ഞു. ജൈക്കയും ഈ തീരുമാനത്തെ പിന്തുണക്കുമെന്നാണ് കരുതുന്നത്. തൃപ്തികരമായ വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുന്നവരില്നിന്ന് വായ്പ സ്വീകരിക്കും. കൊച്ചി പദ്ധതിയില്‍ പങ്കാളിത്തം വഹിക്കാന്‍ ഡിഎംആര്‍സിക്ക് പച്ചക്കൊടി കിട്ടിയിട്ടുണ്ട്. ഡിഎംആര്‍സിയുടെ ദല്‍ഹിയിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധത്തില്‍ കൊച്ചി പദ്ധതിയില്‍ പങ്കാളികളാകാനും സാധ്യമായ എല്ലാ പിന്തുണയും നല്‍കാനും അനുമതി നല്കിയിട്ടുള്ളതായി കേന്ദ്രമന്ത്രി കമല്‍നാഥ് സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ ജോലികളെ ബാധിക്കാത്ത വിധത്തില്‍ ഡിഎംആര്‍സിയുടെ സേവനം പ്രയോജനപ്പെടുത്താമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ കരുതുന്നത്. നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കി പദ്ധതി എത്രയും നേരത്തെ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മെട്രോ പദ്ധതിക്ക് ചില നിക്ഷിപ്ത താല്പര്യക്കാര് വിഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കയാണെന്ന് ഇ. ശ്രീധരന്റെ ആരോപണം പരാമര്‍ശിക്കവെ, അദ്ദേഹത്തിന്റെ നേതൃപാടവത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് ജോസ് സിറിയക് പറഞ്ഞു.
ഉന്നത നിലവാരത്തില്‍ കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുകയാണ് കെഎംആര്‍എല്ലിന്റെ ലക്ഷ്യമെന്ന് ചെയര്മാന് സുധീര്‍കൃഷ്ണ അവകാശപ്പെട്ടു. പദ്ധതി സുഗമമായി നടപ്പാക്കാന്‍ കോര്പ്പറേഷന്, ജിസിഡിഎ എന്നിവയടക്കമുള്ള വിവിധ ഏജന്‍സികളുടെ സഹകരണം നിര്‍ണായകമാണ്. പരിസ്ഥിതി, ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം തുടങ്ങിയ വിഷയങ്ങളില്‍ ജൈക്ക ചില വിശദീകരണങ്ങള്‍ തേടിയിട്ടുണ്ട്. ഇവ പരിഹരിക്കുന്ന കാര്യവും ബോര്‍ഡ് ചര്‍ച്ച ചെയ്തു. പദ്ധതിക്ക് വിഘാതം സൃഷ്ടിക്കാത്ത വിധത്തില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ച ചെയ്തതായി സുധീര്‍കൃഷ്ണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: