ന്യൂദല്‍ഹി: ബി.എസ്.പി അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ അംബേദ്കറിന് സ്മാരകം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ബി.എസ്.പി അധ്യക്ഷ മായാവതിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ ബഹളം വച്ചു.
പ്രത്യേക പ്രകോപനമൊന്നും കൂടാതെയാണു ബിഎസ് പി അംഗങ്ങള്‍ ഇന്നു ബഹളം വച്ചത്. രാവിലെ സഭ ചേര്‍ന്നപ്പോള്‍ തന്നെ അംബേദ്കര്‍ സ്മാരകം നിര്മിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. ടെക്സ്റ്റൈല്‍ വകുപ്പ് സ്ഥലം അനുവദിച്ചിട്ടും വര്‍ഷങ്ങളായി അംബേദ്കര്‍ സ്മാരകം നിര്‍മ്മിക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയാണ്. ഇനി കാത്തിരിക്കാനാവില്ലെന്ന പറഞ്ഞ മായാവതി ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്നും ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ അജണ്ടയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉച്ചയ്ക്കു ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നും രാജ്യസഭാ അദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരി പറഞ്ഞെങ്കിലും പ്രഖ്യാപനം ഉടന്‍ നടത്തണമെന്ന നിലപാടിലായിരുന്നു മായാവതി. ബി.എസ്.പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ സഭ 12 മണിവരെ നിര്‍ത്തിവച്ചു. പിന്നീടും ചേര്‍ന്നപ്പോള്‍ ബഹളം തുടര്‍ന്നതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: