തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി സര്‍ക്കാര്‍ ഫയല്‍ ഗവര്‍ണര്‍ക്കയച്ചു. ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ ഫയല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചത്. കര്‍ണാടക രാജ്ഭവനിലേയ്ക്ക് പ്രത്യേക ദൂതന് വശമാണ് ഫയല്‍ അയച്ചത്. സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ പ്രത്യേക റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയാണ് ഗവര്‍ണര്‍ എച്ച്.ആര്. ഭരദ്വാജിന് അയച്ചത്. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കും. അടിയന്തര പ്രാധാന്യത്തോടെ അതിവേഗമാണ് പ്രോസിക്യൂഷനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയത്. സര്‍ക്കാര്‍ ആവശ്യം ഗവര്‍ണറും അടിയന്തര പ്രാധാന്യത്തോടെ തന്നെ പരിഗണിക്കും. അഡ്വക്കെറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ നിയമോപദേശവും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ആഭ്യന്തര വകുപ്പിനു നല്കിയ നിയമോപദേശവും സര്‍ക്കാര്‍ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഗവര്‍ണറുടെ നടപടികള്‍ക്ക് കാലതാമസമുണ്ടാകില്ല. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പുതന്നെ അടിയന്തര തീരുമാനമുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഗവര്‍ണറുടെ നടപടിക്കനുസരിച്ചാകും ഇനിയുള്ള നീക്കങ്ങള്‍. സാധാരണ നിലയില്‍ പ്രോസിക്യൂഷന് അനുമതി നല്കുന്നതിനു മുമ്പായി ഗവര്‍ണര്‍ അഡ്വക്കെറ്റ് ജനറലില്‍ നിന്നും നിയമോപദേശം തേടാറുണ്ട്. അഡ്വക്കെറ്റ് ജനറല്‍ സര്‍ക്കാരിനു നിയമോപദേശം നല്കിയ സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി ഉപദേശം തേടാനിടയില്ല. എന്നാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിനു പുറത്തു നിന്നും നിയമോപദേശം തേടാവുന്നതാണ്. എസ് എന്‍ സി ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആരോപണ വിധേയനായപ്പോള്‍ അന്നത്തെ ഗവര്‍ണര്‍ പുറത്തു നിന്നും നിയമോപദേശം തേടിയിരുന്നു.
വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന കെ.പി.രാജേന്ദ്രനും ഭൂമിദാന കേസില്‍ പ്രതിയാണ്. അഴിമതി നിരോധന നിയമ പ്രകാരം കുറ്റകരമായ ഗൂഢാലോചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അച്യുതാനന്ദന്റെ പേഴ്സനല്‍ അസിസ്റ്റന്റ് എ. സുരേഷിനെതിരേയും ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്റെ നിര്‍ദേശ പ്രകാരമാണെന്ന പേരില്‍ നിരന്തരം ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് അനധികൃതമായ കാര്യത്തിന് വേഗത്തില്‍ അനുമതി ലഭ്യമാക്കാന്‍ ശ്രമിച്ചുവെന്നതാണ് സുരേഷിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: