പട്ടാമ്പി: തപസ്യ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മഹാകവി അക്കിത്തം കവിത കുറിച്ച ഹരിമംഗലം മഹാവിഷ്ണുക്ഷേത്രാങ്കണത്തില് അക്കിത്തംതന്നെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഭാഗവതത്തെ അടിസ്ഥാനമാക്കിയുള്ള ഭാഗവതോത്സവത്തിന് ഇന്ന് തുടക്കമാകും.
വൈകീട്ട് 4ന് കെ.ജെ.യേശുദാസ് ഉദ്ഘാടനം ചെയ്യും. ആര്യവൈദ്യഫാര്‍മസി എംഡി പി.ആര്.കൃഷ്ണകുമാര്‍, ആര്‍ടിസ്റ്റ് നമ്പൂതിരി, കവികളായ ആര്.കെ.ദാമോദരന്‍, എസ്.രമേശന്‍നായര്‍, തപസ്യ മാര്‍ഗദര്‍ശി എം.എ.കൃഷ്ണന്, വട്ടംകുളം ശങ്കുണ്ണി എന്നിവര്‍ പങ്കെടുക്കും.
ഭാഗവതോത്സവത്തില്‍ പാരായണത്തിനുള്ള ഗ്രന്ഥം ഇന്നുവൈകീട്ട് മൂന്നിന് അക്കിത്തത്ത് മനയില്‍നിന്ന് യജ്ഞവേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് അക്കിത്തം പരമേശ്വരന് നമ്പൂതിരി തെക്കിനിയേടത്ത് കേശവന് നമ്പൂതിരിയെ ഗ്രന്ഥമേല്പ്പിച്ച് രഥത്തിലേക്ക് മാറ്റും. താലപ്പൊലിയുടെ അകമ്പടിയോടെയാണ് ഗ്രന്ഥവാഹനം സപ്താഹവേദിയിലെത്തുക.
അതിന് മുന്നോടിയായി രാവിലെ 10മുതല്‍ ഭാഗവതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രരചന ആര്‍ടിസ്റ്റ് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ചിത്രരചനയില്‍ കേരളത്തിലെ പ്രഗത്ഭരായ ആറ് ചിത്രകാരന്മാര് പങ്കെടുക്കും. ഏഴര കൊല്ലം നീണ്ടുനിന്ന കഠിന തപസ്യയിലൂടെയാണ് മഹാകവി ഭാഗവതം സംസ്കൃതത്തില്‍നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഇതിനെ അടിസ്ഥാനമാക്കി രണ്ടുവര്‍ഷം മുമ്പ് പെരുമ്പാവൂരില്‍ ഭാഗവതോത്സവം സംഘടിപ്പിച്ചിരുന്നു.
തപസ്യയുടെ രക്ഷാധികാരികൂടിയായ അക്കിത്തം 78 വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ കാവ്യതപസ്യയുടെ ആദ്യാക്ഷരം കുറിച്ചതും ഹരിമംഗലം വിഷ്ണുക്ഷേത്രത്തിലാണ് ഇവിടെതന്നെയാണ് വിവര്‍ത്തന ഭാഗവത സപ്താഹത്തിന്റെ പുണ്യഭൂമിയെന്ന പ്രത്യേകതയും ഉള്ളത്. ഏഴുമുതല്‍ 13വരെ യജ്ഞാചാര്യന്‍ വി.ബി. മാധവന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ രാവിലെ 6മുതല്‍ വൈകീട്ട് ആറ് വരെ ഭാഗവത പാരായണം, കഥാഭാഷണം, തത്വപ്രഭാഷണം എന്നിവയുണ്ടായിരിക്കും. ഇന്നു വൈകീട്ട് ആറിന് ഡോ. കെ.അരവിന്ദാക്ഷന്, ഒമ്പതിന് രാഹുല്‍ ഈശ്വര്‍, 10ന് ഡോ. എന്‍.ഗോപാലകൃഷ്ണന്, 12ന് കെ.പി.എസ്.ഉണ്ണി എന്നിവരുടെ പ്രഭാഷണങ്ങളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: