കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിധി. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജഡ്ജി എച്ച്.എസ് സതീശ് ചന്ദ്രനാണ് വിധി പ്രസ്താവിച്ചത്.
കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. വി.എസിനെതിരായ കേസ് നിലനില്‍ക്കുന്നതല്ല. അതിനാല്‍ കേസിന്റെ എഫ്ഐആര്‍ റദ്ദാക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. വി.എസിനെ കേസില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനത്തെ ദുരുപയോഗപ്പെടുത്തിയെന്ന് കോടതി പറഞ്ഞു.
ബന്ധുവിന് ഭൂമി നല്കാന് വി.എസ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ല. കേസില്‍ വി.എസിന്റെ പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസ് എന്ന വി.എസിnte പ്രസ്താവനയെ പിന്താങ്ങുന്ന തരത്തിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പ്രതിസ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കിയ കോടതി വിധി നീതിയുടെയും സത്യത്തിന്റെയും വിജയമാണെന്ന് വി. എസ് അച്യുതാനന്ദന് പറഞ്ഞു. പ്രതിപക്ഷ സ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കി പകരം വേറെ ആളെ അവരോധിക്കുന്നതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു തനിക്കെതിരെ ഉയര്‍ന്ന കേസ്.
കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും നടത്തിയ ഗൂഢാലോചനയുടെ നടുവിനേറ്റ പ്രഹരമാണ് കോടതി വിധി. ഇതുപോലുള്ള ഗൂഢതന്ത്രങ്ങള്‍ എങ്ങനെ രൂപം കൊണ്ടു എന്നതിനെ പറ്റി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ മാധ്യമപ്രവര്‍ത്തകര്‍ പുറത്തു കൊണ്ടുവരണമെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: