ടെഹ്റാന്: കിഴക്കന്‍ ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ എട്ട് പേര് മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കെട്ടിടം തകര്‍ന്നാണ് എട്ടുപേരും മരിച്ചത്. ഒരാളെ കാണാതായിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായതായി അധികൃതര്‍ പറഞ്ഞു. തെക്കന്‍ കോറസാനിലെ സോഹന്‍ ജില്ലയിലാണ് കനത്ത നാശനഷ്ടമുണ്ടായത്.
പ്രവിശ്യാ തലസ്ഥാനമായ ബിര്‍ജാന്‍ഡില്‍ നിരവധി വീടുകള്‍ തകര്‍ന്നു. സമീപ പ്രദേശങ്ങളിലെയെല്ലാം ജനങ്ങള്‍ ഭയന്ന് വീടുകളില്‍നിന്ന് ഓടിപ്പോയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സോഹാന് നഗരത്തില്‍ നിന്നു 25 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇറാനിലെ റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്നവര് പറഞ്ഞു. പ്രവിശ്യയിലെ 12 ഗ്രാമങ്ങളെ ഭൂചലനം ബാധിച്ചതായും ടെലിഫോണ്‍, വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണെന്നും അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ ഭൂകമ്പബാധിത മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.
ഓഗസ്റ്റില്‍ അസര്ബൈജാന് പ്രവിശ്യയിലുണ്ടായ രണ്ടു ശക്തിയേറിയ ഭൂചലനങ്ങളില്‍ മുന്നൂറിലേറെ പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: