കുമരനല്ലൂര്‍(പാലക്കാട്): മതത്തെചൊല്ലി മദമിളകിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ഡോ. കെ.ജെ. യേശുദാസ്, തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മഹാകവി അക്കിത്തം കവിത കുറിച്ച കുമരനല്ലൂര്‍ ഹരിമംഗലം മഹാവിഷ്ണുക്ഷേത്രാങ്കണത്തില് അക്കിത്തംതന്നെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഭാഗവതത്തെ അടിസ്ഥാനമാക്കിയുള്ള ഭാഗവതോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ ഉള്‍ക്കൊള്ളുക എന്നാല്‍ ഈശ്വരനെ ഉള്‍ക്കൊള്ളുക എന്നാണര്‍ഥം. മതത്തിന്റെയും മദത്തിന്റെയും വ്യത്യാസം തന്നെ പഠിപ്പിച്ചത് അച്ഛനാണ്. ജഗദീശ്വരന് രൂപവും ഭാവവും ഇല്ല. അതുള്‍ക്കൊണ്ടാല്‍ സര്‍വ്വം ബ്രഹ്മമയം എന്നര്‍ഥം. ഇതുപഠിപ്പിച്ച അച്ഛനെ ഞാന്‍ എന്നും ഓര്‍ക്കാറുണ്ട്.
ഈശ്വരചൈതന്യത്തെ സേവിക്കേണ്ടത് പിടിച്ചുപറിച്ചല്ല, ചോദിച്ചുവാങ്ങേണ്ടതുമില്ല. ഏതുമതസ്ഥനും എവിടെയും പ്രാര്ഥിക്കുവാനുള്ള അവകാശമുണ്ട്. താന്‍ ഇങ്ങോട്ടുവരുമ്പോള്‍ അക്കിത്തം ആദ്യാക്ഷരം കുറിച്ച ഹരിമംഗലം ക്ഷേത്രത്തിലേക്ക് കയറണമോ എന്ന് ആദ്യം ശങ്കിക്കുകയുണ്ടായി. തുടര്‍ന്ന് അവിടെ പ്രാര്‍ഥിച്ചപ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത സമാധാനമാണുണ്ടായത്. അദ്ദേഹം പറഞ്ഞു.
ആര്യവൈദ്യഫാര്‍മസി എം.ഡി. പി.ആര്.കൃഷ്ണകുമാര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കവികളായ ആര്.കെ.ദാമോദരന്‍, എസ്.രമേശന്‍നായര്‍, തപസ്യ മാര്‍ഗദര്‍ശി എം.എ.കൃഷ്ണന്, വട്ടംകുളം ശങ്കുണ്ണി എന്നിവര്‍ പ്രസംഗിച്ചു.
കീഴ്മുണ്ടയൂര്‍ പരമേശ്വരന് നമ്പൂതിരി, അക്കിത്തത്ത് പരമേശ്വരന് നമ്പൂതിരി, തെക്കിനിയേടത്ത് കേശവന് നമ്പൂതിരി, തെക്കിനിയേടത്ത് കൃഷ്ണന് നമ്പൂതിരി, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമ എന്നിവര്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്മാന് ഡോ.കിരാതമൂര്‍ത്തി അധ്യക്ഷതവഹിച്ചു. തപസ്യയൂണിറ്റ് പ്രസിഡന്റ് പ്രൊഫ. വിജയകുമാര്‍ സ്വാഗതവും, സെക്രട്ടറി വി.വി. നാരായണ്‍ നന്ദിയും പറഞ്ഞു.
ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീതാലാപനത്തോടെയാണ് ഗ്രന്ഥപൂജ നടന്നത്. തുടര്‍ന്ന് യജ്ഞാചാര്യന്‍ വി.ബി. മാധവന് നമ്പൂതിരിയുടെ മാഹാത്മ്യപാരായണം നടന്നു. ഇതിന് മുന്നോടിയായി ഭാഗവതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രരചന ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: