ന്യൂദല്‍ഹി: സര്‍ക്കാരിനനുകൂലമായി ബിഎസ്പിയും എസ്പിയും കളംമാറ്റി ചവിട്ടിയതോടെ ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നതിനെതിരെയുള്ള പ്രമേയത്തിന്മേല് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന രാജ്യസഭ കടുത്ത ബലപരീക്ഷണത്തിന് വേദിയാവും.
സര്‍ക്കാരിനെ പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി തന്നെയാണ് സഭയില്‍ പറഞ്ഞത്. വോട്ടെടുപ്പ് വേളയില്‍ ഇറങ്ങിപോകുമെന്ന് സമാജ്വാദി പാര്‍ട്ടി എം പി രാം ഗോപാല്‍ യാദവും വ്യക്തമാക്കി. 15 അംഗങ്ങളുള്ള ബിഎസ് പി അനുകൂലിച്ച് വോട്ടുചെയ്യുകയും ഒമ്പത് അംഗങ്ങളുള്ള എസ് പി ഇറങ്ങിപ്പോകുകയും ചെയ്താല്‍ പ്രമേയത്തെ രാജ്യസഭയില്‍ തോല്‍പ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞേക്കും. എങ്കിലും ലോക്സഭയിലേത് പോലെ രാജ്യസഭയിലും കേവല ഭൂരിപക്ഷത്തിനുള്ള വോട്ട് തികയ്ക്കാന്‍ സര്‍ക്കാരിന് കഴിയില്ല.
എഐഡിഎംകെയുടെ വി.മൈത്രേയനാണ് രാജ്യസഭയില്‍ സര്‍ക്കാരിനെതിരായ പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റലി ചര്‍ച്ചക്ക് തുടക്കമിട്ടു. രാജ്യത്തെ ചെറുകിട കച്ചവടക്കാരെ തകര്‍ക്കുന്നതാണ് ചില്ലറവിപണിയിലെ വിദേശനിക്ഷേപമെന്ന് ജയറ്റ്ലി പറഞ്ഞു. ചില്ലറ വില്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നത് രാജ്യത്തെ ഉല്‍പ്പാദന മേഖലയുടെ തകര്‍ച്ചയ്ക്ക് മാത്രമേ വഴിവയ്ക്കുകയുള്ളുവെന്നും ഇന്ത്യയെ ഒരു വില്‍പ്പന രാജ്യമാക്കി മാറ്റുമെന്നും ജയ്റ്റലി പറഞ്ഞു. വിതരണ മേഖലയില്‍ എഫ്ഡിഐ അനുവദിക്കും മുമ്പ് ഉല്പാദന മേഖലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരണം.
അമേരിക്കയുടേയും ബ്രിട്ടന്റെയും ചൈനയുടേയും ഫ്രാന്സിന്റേയുമൊക്കെ സാധനങ്ങള്‍ സംഭരിക്കുന്ന കേന്ദ്രം മാത്രമായി ഇന്ത്യ മാറും. ചൈനയില്‍ എഫ്ഡിഐ അനുവദിക്കുന്നതു കൊണ്ട് ഇന്ത്യയില്‍ വേണമെന്നില്ല. ഇക്കാര്യത്തില്‍ ചൈനീസ് മാതൃക നമുക്ക് പിന്തുടരാനാവില്ല. ചൈനയില്‍ വില്‍പ്പന നടക്കുന്നതിന്റെ 95 ശതമാനവും അവിടെ തന്നെ ഉല്പാദിപ്പിക്കുന്നതാണ്. വിദേശത്തു നിന്നുള്ള ഷര്‍ട്ടുകളും പാന്റുകളും ഇവിടെ ഉപയോഗിച്ച് തുടങ്ങിയാല്‍ ഉല്പാദന മേഖലയുടെ തകര്‍ച്ചയാകും ഫലം. ജയറ്റ്ലി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് അവരവരുടെ ഇഷ്ടമനുസരിച്ച് എഫ്ഡിഐ വേണമെന്നോ വേണ്ടന്നോ വയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നതിനേയും ജയ്റ്റലി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനപരമായ വീഴ്ച്ചയാണിത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂതകാലത്തിന്റെ തടവറയില്‍ നിന്ന് ഭാവിയിലേക്ക് നാം നോക്കുന്നില്ലെന്നായിരുന്നു സര്‍ക്കാരിനു വേണ്ടി പ്രസംഗിച്ച നിയമമന്ത്രി അശ്വിനി കുമാര്‍ പറഞ്ഞത്. ചില നിമിഷങ്ങളില്‍ ചില തീരുമാനങ്ങളെടുക്കേണ്ടി വരും യുക്തി ശരിയെന്ന് തോന്നുന്ന തീരുമാനമെടുക്കും. അതു തെറ്റിയാല്‍ തന്നെ നാം മുന്നോട്ട് പോവില്ലെന്ന അര്‍ത്ഥമില്ല, എഫ്ഡിഐ വന്നാലുള്ള നേട്ടങ്ങളൊന്നും വിവരിക്കാതെ തത്വം പറഞ്ഞ് മന്ത്രി പ്രസംഗം നിര്‍ത്തി.
ചര്‍ച്ചയില്‍ പങ്കെടുത്ത വെങ്കയ്യനായിഡു, ബിഎസ്പിയെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയെന്ന് വിശേഷിപ്പിച്ചത് ബഹളത്തിനിടയാക്കി. ബിഎസ്പി ഇതിനെതിരെ രംഗത്ത് വന്നു. സഖ്യകക്ഷിയല്ലെങ്കില്‍ കോണ്‍ഗ്രസും ബിഎസ്പിയും തമ്മിലുള്ള ബന്ധം എന്തെന്ന് വ്യക്തമാക്കാന്‍ പറഞ്ഞ് വെങ്കയ്യ നിലപാടില്‍ ഉറച്ചുനിന്നു.
മായാവതി ലോക്സഭയിലെ ചര്‍ച്ചകള്‍ ഉദ്ധരിച്ച് പ്രസംഗിച്ചതും ബഹളത്തിനിടയാക്കി. സിബിഐയെ പേടിച്ചാണ് സര്‍ക്കാരിനെ മായാവതി പിന്തുണക്കുന്നതെന്ന ആരോപണം അവര്‍ നിഷേധിച്ചു.സീതാറാം യെച്ചൂരി(സിപിഎം), നരേഷ് അഗര്‍വാള്‍ (എസ്പി), തിരുച്ചി ശിവ (ഡിഎംകെ), ഡെറിക് ഒബ്രെയിന്‍ (ടിഎംസി) എന്നിവരും ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്തു.
എസ്പിയുടെയും ബിഎസ്പിയുടെയും സഹായത്തോടെ ലോക്സഭയില്‍ രക്ഷപ്പെട്ടെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ടാകുമോയെന്നത് അനിശ്ചിതത്വത്തിലായിരുന്നു.നിലവില്‍ എഫ്ഡിഐക്ക് എതിരായി രാജ്യസഭയില്‍ 114 എംപിമാരാണുള്ളത്. ഇവര്‍ക്കൊപ്പം എസ്പി കൂടി ചേര്‍ന്നാല്‍ എതിര്‍ക്കുന്നവരുടെ എണ്ണം123 ആയി ഉയരുമായിരുന്നു. ബിഎസ് പി കൂടി പിന്തുണച്ചാലും എഫ്ഡിഐക്ക് അനുകൂലമായ വോട്ട് 121 ല്‍ ഒതുങ്ങും. അതിനാലാണ് ബിഎസ് പിയെ കൊണ്ട് അനുകൂലമായി വോട്ടുചെയ്യിക്കുകയും എസ്പിയെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്ബന്ധിക്കുകയുമെന്ന തന്ത്രം സര്‍ക്കാര്‍ പ്രയോഗിച്ചത്.
244 അംഗങ്ങളുള്ള രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് 123 വോട്ട് ആവശ്യമാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട പത്ത് അംഗങ്ങളടക്കം 96 പേരുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. ആര്‍ജെഡി, എല്‍ജെപി, എംഎന്‍എഫ്, എസ്ഡിഎഫ്, എന്‍പിഎഫ്, സ്വതന്ത്രര്‍ എന്നിവരുടെയെല്ലാം പിന്തുണ ഉറപ്പാക്കിയാലും സംഖ്യ 106 ആകുകയുള്ളു. 15 അംഗങ്ങളുള്ള ബിഎസ്പിയും ഒമ്പത് അംഗങ്ങളുള്ള എസ്പിയും നിര്‍ണായകമായത് ഇതിനാലാണ്
സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ നാമനിര്‍ദേശം ചെയ്യപ്പെട്ട 10 അംഗങ്ങളുണ്ട്. സ്വതന്ത്ര അംഗങ്ങള്‍ ഏഴ്. കൊല്‍ക്കത്തയില്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പങ്കെടുക്കുന്ന സച്ചിന് വോട്ടെടുപ്പിന് എത്തുമോയെന്ന് വ്യക്തമല്ല. ബിജെപിയില്‍നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട റാം ജഠ്മലാനിക്ക് പാര്‍ട്ടിയുടെ വിപ്പ് ബാധകമല്ലെങ്കിലും അദ്ദേഹം പാര്‍ട്ടിയെ ധിക്കരിക്കില്ലെന്നാണ് സൂചന.
ബിജെഡിയുമായി ഉടക്കി നില്ക്കുന്ന പ്യാരി മോഹന്‍ മഹാപാത്രയുടെയും വസന്ത് നാരായണ്‍ സിംഗിന്റെയുംനിലപാട് വ്യക്തമല്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളില്‍ മിക്കതിന്റെയും, സ്വതന്ത്രരില്‍ മൂന്നു പേരുടെയും പിന്തുണ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
>> പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: