തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മന്ത്രി കെ.ബി. ഗണേഷ്കുമാര് അധ്യക്ഷനായിരിക്കും. ചടങ്ങില്‍ നടന് മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കും. കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, മേയര്‍ കെ. ചന്ദ്രിക, എം.എല്‍.എ മാരായ കെ. മുരളീധരന്, വി. ശിവന്‍കുട്ടി, ജൂറി ചെയര്മാന് പോള്‍ കോക്ക്സ്, മറ്റ് ജൂറി അംഗങ്ങള്‍, അക്കാദമി ചെയര്മാന് പ്രിയദര്ശന് തുടങ്ങിയവര്‍ പങ്കെടുക്കും.
ചടങ്ങിനു ശേഷം ഏഴു മുതല്‍ ഉദ്ഘാടന ചിത്രം ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ ദ റിങ് പ്രദര്‍ശിപ്പിക്കും. ലണ്ടനില്‍ നിന്നെത്തുന്ന പ്രസിദ്ധ കലാകാരന്മാര് നിശബ്ദ സിനിമാകാലഘട്ടത്തെ പുനര്‍ജീവിപ്പിച്ച് ലൈവ് ബാക്ഗ്രൗണ്ട് സ്കോര്‍ അവതരിപ്പിക്കും. കേരളത്തിലെ രണ്ടു തലമുറകള്‍ക്കും ആസ്വദിക്കാന്‍ കഴിയാത്ത അനുഭവമായിരിക്കും നിശബ്ദ ചിത്രത്തിന്റെ അവതരണം.
അതിഥികളായി 151 ചലച്ചിത്ര പ്രതിഭകള്‍ മേളയ്ക്കെത്തും. പലരും തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. ഡെലിഗേറ്റുകളായി 7117 പേര് പങ്കെടുക്കും. ഇതില്‍ 1741 പേര് വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ മേളയില്‍ 7014 ഡെലിഗേറ്റുകളാണ് ഉണ്ടായിരുന്നത്.
വിവിധ വിഭാഗങ്ങളിലായി 54 രാജ്യങ്ങളിലെ 198 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങളുണ്ട്. സല്മാന് റുഷ്ദിയുടെ മിഡ്നൈറ്റ് ചില്‍ഡ്രനെ അധികരിച്ച് ദീപാ മേത്ത ഇതേ പേരിലെടുത്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനം ഇവിടെ നടക്കും.
ശ്രദ്ധേയരായ 24 വനിതാസംവിധായകരുടെ 25 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. മലയാളത്തിന്റെ പ്രിയനടന് സത്യന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ച് അദ്ദേഹം അഭിനയിച്ച ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുട്ടികളുടെ ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയായ റൗണ്ട് ടേബിള്‍ മേളയോടനുബന്ധിച്ച് നടക്കും. ഇതിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് മാത്രമായി ഒന്‍പതിനും 10 നും പ്രത്യേക സിനിമകള്‍ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. ശ്രീലങ്കന്‍ ഫിലിം ഡവലപ്പ്മെന്റ് കോപ്പറേഷനുമായി ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിലുള്ള സഹകരണം തേടുന്നതിനുള്ള ചര്‍ച്ചയും മേളയുടെ ഭാഗമായി നടക്കും.
സുവര്‍ണ്ണ ചകോരം ലഭിക്കുന്ന മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും 15 ലക്ഷം രൂപ പങ്കിടും. രജത ചകോരം ലഭിക്കുന്ന മികച്ച സംവിധായകനും നവാഗത സംവിധായകനും യഥാക്രമം നാലു ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും അവാര്‍ഡ് തുകയായി നല്‍കും. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച മത്സരചിത്രത്തിന് രജത ചകോരവും രണ്ടു ലക്ഷം രൂപയും ലഭിക്കും. കൂടാതെ മികച്ച മലയാള ചിത്രത്തിന് രാജ്യാന്തര ചലച്ചിത്ര നിരൂപക സംഘം ഏര്‍പ്പെടുത്തിയിട്ടുള്ള ഫിപ്രസി അവാര്‍ഡും മത്സര വിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനും ഏഷ്യന്‍ ഫിലിം പ്രൊമോഷന് സെന്ററിന്റെ നെറ്റ് പാക്ക് അവാര്‍ഡും ലഭിക്കും. സംവിധായിക മീരാ നായര്‍ ഏര്‍പ്പെടുത്തിയ മികച്ച ഇന്ത്യന്‍ നവാഗതസംവിധായകന് ഹസ്സന്‍കുട്ടി അവാര്‍ഡായി 50,000 രൂപ നല്‍കും.രാജ്യാന്തര മത്സരവിഭാഗം ജൂറി അദ്ധ്യക്ഷന്‍ പ്രസിദ്ധ ഓസ്ട്രേലിയന്‍ സംവിധായകന് പോള്‍ കോക്സ് ആയിരിക്കും. ചലച്ചിത്രമേള 14ന് അവസാനിക്കും.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: