ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂകമ്പം. വടക്കു കിഴക്കന്‍ തീരത്താണ് റിക്ടര്‍ സ്കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് ശക്തമായ സുനാമിയും രൂപപ്പെട്ടു. സുനാമിയെത്തുടര്‍ന്ന് കടല്‍ തിരകള്‍ ഒരു മീറ്ററിലധികം ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ജപ്പാനിലെ വടക്കുകിഴക്കന്‍ തീരത്തുണ്ടായ ഭൂചലനത്തിലും സുനാമിയിലും 19000 ത്തോളം പേര് മരിച്ചിരുന്നു.
ഭൂചലനവും സുനാമിയും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 300 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പത്തിന്റെ തീവ്രത ശക്തമായി രേഖപ്പെടുത്തി. മിയാഗിയില്‍ ജപ്പാന് സമയം 5.18 നാണ് ഭൂചലനമുണ്ടായതെന്ന് ജപ്പാന് മെട്രോളജിക്കല്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രത്യാഘാതമുണ്ടായില്ലെങ്കിലും ഫുക്കുഷിമ ആണവകേന്ദ്രത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. കമിയാഷിക്ക് തെക്ക് കിഴക്കായി കടലിന്റെ അടിത്തട്ടിലായിരുന്നു പ്രഭവകേന്ദ്രം.
പ്രധാനമന്ത്രി യോഷിഹികോ നോസയുടെ നേതൃത്വത്തിലാണ് മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. ജപ്പാന് റെയില്‍വേ കിഴക്കന്‍ മേഖലയിലെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി. എന്തെങ്കിലും തകര്‍ച്ച നേരിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണിത്. നരിത എയര്‍പോര്‍ട്ട് അടച്ചിട്ടെങ്കിലും പിന്നീട് തുറന്നു. പസഫിക് മേഖലയില്‍ സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി വാണിംഗ് കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: