തിരുവനന്തപുരം: പതിനേഴാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കനകക്കുന്നിലെ നിശാഗന്ധിയില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി തിരിതെളിഞ്ഞു. നിശാഗന്ധിയില്‍ ലണ്ടനിലെ റൂസ്വെല്‍റ്റ് തിയേറ്ററിനെ അതേപടി പകര്‍ത്തിയ വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മേളയ്ക്ക് തിരിതെളിച്ചത്.
മലയാളത്തിന്റെ പ്രിയപ്പെട്ട നടന് മോഹന്‍ലാലും വിഖ്യാത ആസ്ട്രേലിയന്‍ ചലച്ചിത്രകാരന് പോള്കോക്സും നിരവധി ചലച്ചിത്രപ്രവര്‍ത്തകരും സിനിമാസ്വാദകരും ചടങ്ങിന് സാക്ഷിയായി. നടി മീരാനന്ദന് പകര്‍ന്നു നല്കിയ വെളിച്ചം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വേദിയിലെ വലിയ നിലവിളക്കിലേക്ക് പകര്‍ന്നപ്പോള്‍ പിന്നണിയില്‍ വീണാനാദം ഉയര്‍ന്നു. ഇനിയുള്ള ഏഴുദിനങ്ങളിലേക്കുള്ള പ്രകാശം പകര്‍ന്നു നല്കലായിരുന്നു അത്. ലോക രാജ്യങ്ങളില്‍ നിന്നുള്ള മികച്ച സിനിമകള്‍ തിരുവനന്തപുരത്തിന്റെ വെള്ളിത്തിരയില്‍ സമ്മേളിക്കുന്നതിന്റെ തുടക്കവും.
കൂടുതല്‍ വിദേശപ്രതിനിധികളുടെ പങ്കാളിത്തത്തോടെ ചലച്ചിത്രമേള മഹത്തരമാകുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അന്തര്‍ദ്ദേശീയ മേളയെന്ന നിലയില്‍ പൂര്‍ണമായ അര്‍ഥത്തില്‍ത്തന്നെ മേള പുരോഗമിക്കുന്നു. സിനിമ സാധാരണക്കാരുടെ കലയാണ്. അതുകൊണ്ടുതന്നെ സിനിമയ്ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കും. ഫെസ്റ്റിവെല്‍ കോംപ്ലക്സ് നിര്‍മിക്കുന്നതിനുള്ള ഉചിതമായ തീരുമാനം താമസിയാതെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷം ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ ദ റിങ് പ്രദര്‍ശിപ്പിച്ചു. ലണ്ടനില്‍ നിന്നെത്തുന്ന പ്രസിദ്ധ കലാകാരന്മാര് നിശബ്ദ സിനിമാകാലഘട്ടത്തെ പുനര്‍ജീവിപ്പിച്ച് ലൈവ് ബാക്ഗ്രൗണ്ട് സ്കോര്‍ അവതരിപ്പിച്ചത് പുതിയ അനുഭവമായി. കേരളത്തിലെ രണ്ടു തലമുറകള്‍ക്കും ആസ്വദിക്കാന്‍ കഴിയാത്ത അനുഭവമായി ദി റിംഗിന്റെ പ്രദര്‍ശനം.
ദ റിംഗ് 1927 -ല്‍ പ്രദര്‍ശിപ്പിച്ച റൂസ് വെല്‍റ്റ് തിയറ്ററിന്റെ മുഖപ്പ് അതേ രീതിയില്‍ ത്രിമാനരൂപത്തില്‍ നിശാഗന്ധിയുടെ പ്രധാനകവാടം അണിയിച്ചൊരുക്കിയായിരുന്നു ദി റിംഗിന്റെ പ്രദര്‍ശനം. ആദ്യപ്രദര്‍ശനത്തിന് തിയറ്റര്‍ വേദി എപ്രകാരമാണോ സജ്ജീകരിച്ചിരുന്നത് അപ്രകാരമായിരുന്നു നിശാഗന്ധിയും. കര്‍ട്ടണും മറ്റും അതേ രീതിയിലായിലൊരുക്കി 1927 -ലെ തിയറ്റര്‍ മൂഡ് പുനസൃഷ്ടിച്ചായിരുന്നു പ്രദര്‍ശനം.
മന്ത്രി കെ.ബി. ഗണേഷ്കുമാര് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. കേന്ദ്രമന്ത്രി ശശിതരൂര്‍, നടന് മോഹന്‍ലാല്‍, മേയര്‍ കെ.ചന്ദ്രിക തുടങ്ങിയവരും സംസാരിച്ചു. ഫെസ്റ്റിവല്‍ ബുക്ക് ശശി തരൂര്‍ മേയര്‍ കെ. ചന്ദ്രികയ്ക്ക് നല്‍കിയും ബുള്ളറ്റിന് കെ മുരളീധരന് എംഎല്‍എ, വി ശിവന്‍കുട്ടി എംഎല്‍എയ്ക്ക് നല്‍കിയും പ്രകാശനം ചെയ്തു. ജൂറി ചെയര്മാന് പോള്‍ കോക്സ്, അക്കാദമി ചെയര്മാന് പ്രിയദര്ശന്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അമ്പത്തിനാല് രാജ്യങ്ങളിലെ 198 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേള 14 ന് അവസാനിക്കും.
>> ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: