ന്യൂദല്‍ഹി: ചില്ലറവിപണിയിലെ പ്രത്യക്ഷ വിദേശനിക്ഷേപ (എഫ്ഡിഐ) വിഷയത്തിലുള്ള വോട്ടെടുപ്പില്‍ രാജ്യസഭയിലും സര്‍ക്കാര്‍ കടന്നുകൂടി. എഫ്ഡിഐക്ക് അനുമതി നല്‍കരുതെന്ന പ്രമേയം 109 ന് എതിരെ 123 വോട്ടുകള്‍ക്കാണ് സഭ തള്ളിയത്.
വോട്ടെടുപ്പില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും ലോക്സഭയിലേതുപോലെ ചര്‍ച്ച ബഹിഷ്കരിക്കില്ലെന്നും 15 അംഗ ബിഎസ്പി നിലപാടെടുത്തതുകൊണ്ടും ഒന്‍പതംഗ സമാജ്വാദി പാര്‍ട്ടി വിട്ടുനിന്നതുകൊണ്ടും മാത്രമാണ് സര്‍ക്കാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടത്.
244 അംഗ രാജ്യസഭയില്‍ 232 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. സമാജ്വാദി പാര്‍ട്ടിയുട ഒമ്പത് പേര് വിട്ടുനിന്നു. സച്ചിന് ടെന്‍ഡുല്‍ക്കര്‍, നടി രേഖ ,മുരളി ദിയോറ എന്നിവര്‍ വ്യക്തിപരമായ അസൗകര്യം മൂലം വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
ഒരു എന്‍സിപി അംഗം ആംബുലന്‍സിലെത്തി വോട്ടുചെയ്തു. യുപിഎക്ക് നിലവില്‍ 86 അംഗങ്ങളേ ഉള്ളൂ. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളെയും ഓരോ അംഗംവീതമുള്ള കക്ഷികളെയും ഒപ്പം നിര്‍ത്തിയും ബിഎസ്പിയുടെ പിന്തുണ നേടിയുമാണ് സര്‍ക്കാര്‍ അനുകൂലവോട്ട് 123 ലെത്തിച്ചത്. എഐഎഡിഎംകെ അംഗം മൈത്രേയന് അവതരിപ്പിച്ച പ്രമേയമാണ് വോട്ടിനിട്ടത്. വോട്ടെടുപ്പില്‍നിന്ന് സമാജ്വാദി പാര്‍ട്ടി വിട്ടുനിന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഒമ്പത് എസ്പി അംഗങ്ങള്‍ ഇറങ്ങിപ്പോയി. പ്രധാനമന്ത്രി മന്മോഹന് സിങ് നേരത്തേ ചില്ലറ വില്പനയിലെ എഫ്ഡിഐയെ എതിര്‍ത്തത് ഓര്‍മിപ്പിച്ച പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലി, ഇരട്ടത്താപ്പിന്റെ പേരില്‍ എന്‍സിപി, ഡിഎംകെ, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളെയും വിമര്‍ശിച്ചു.
എന്നാല്‍, ദേശീയ താല്പര്യത്തെക്കരുതിയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും 100 കോടി ജനത്തിനാണ് ഗുണമുണ്ടാകുകയെന്നും നിയമമന്ത്രി അശ്വിനി കുമാര്‍ വാദിച്ചു.തന്റെ നിലപാടിനെ സിബിഐയുടെ കേസുകളുമായി ബന്ധപ്പെടുത്താന്‍ ബിജെപിക്ക് അവകാശമില്ലെന്നും അവരാണ് തന്നെ താജ് ഇടനാഴി കേസില്‍ കുടുക്കിയതെന്നും മായാവതി പറഞ്ഞു.
എഫ്ഡിഐകൊണ്ട് തൊഴിലവസരം വര്‍ധിക്കുമെന്ന വാദം തട്ടിപ്പാണെന്ന് സിപിഎമ്മിലെ സീതാറാം യച്ചൂരി പറഞ്ഞു. എഫ്ഡിഐ നയത്തെ കരിനിയമത്തിന്റെ ഗണത്തില്‍പ്പെടുത്തണമെന്ന് സമാജ്വാദി പാര്‍ട്ടിയിലെ നരേഷ് അഗര്‍വാള്‍ പറഞ്ഞു.
അഞ്ചു മാസത്തെ കാത്തിരിപ്പിനുശേഷം സിപിഎമ്മിലെ സി.പി.നാരായണനും കേരള കോണ്‍ഗ്രസ് എമ്മിലെ ജോയി ഏബ്രഹാമിനും കന്നി പ്രസംഗം സാധ്യമായി.രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ധാരണയിലാണ് 15 വര്‍ഷമായി എഫ്ഡിഐ അനുമതി നല്‍കാതിരുന്നതെന്ന് സി.പി.നാരായണന് ചൂണ്ടിക്കാട്ടി. ചില്ലറ വ്യാപാരമേഖലയിലെ ലക്ഷക്കണക്കായ കച്ചവടക്കാരെ ദോഷകരമായി ബാധിക്കാവുന്ന പരിഷ്കാരത്തെക്കുറിച്ച് ജനത്തിനുള്ള ഭയാശങ്കകള്‍ അകറ്റാന്‍ തയാറാകണമെന്ന് ജോയി ഏബ്രഹാം ആവശ്യപ്പെട്ടു.
എഫ്ഡിഐ വിനാശകാരിയാണെന്ന് പറയുമ്പോഴും പ്രമേയത്തെ എതിര്‍ത്തു വോട്ടുചെയ്യുന്ന ഡിഎംകെ ഇരയ്ക്കും നായാട്ടുകാരനുമൊപ്പം നില്ക്കുന്ന പാര്‍ട്ടിയാണെന്ന് പ്രമേയാവതാരകന് അണ്ണാഡിഎംകെയിലെ വി.മൈത്രേയന് പരിഹസിച്ചത് ബഹളത്തിനിടവരുത്തി. വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ ചര്‍ച്ചക്ക് മറുപടി നല്കിയ ശേഷമായിരുന്നു വോട്ടെടുപ്പ്. മന്ത്രിയുടെ മറുപടിക്കിടെ ഉണ്ടായ ബഹളത്തെതുടര്‍ന്ന് സഭ ഇടയ്ക്ക് നിര്‍ത്തേണ്ടിയും വന്നു.
പ്രധാനമന്ത്രി മന്മോഹന് സിങ്ങ് സഭയിലെ എല്ലാ നോമിനേറ്റഡ് അംഗങ്ങളെയും നേരിട്ട് ഫോണില്‍ ബന്ധപ്പെട്ട് വോട്ടെടുപ്പില്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു.വിവിധ കക്ഷികളുടെ നിലപാടു നേരിട്ടറിയാന്‍ പ്രധാനമന്ത്രി മണിക്കൂറുകളോളം സഭയില്‍ ചെലവഴിച്ചു. സഭ വിട്ടിറങ്ങി അധികമാര്‍ക്കും മുഖംകൊടുക്കാതെ മടങ്ങുന്ന പതിവുരീതി വിട്ട് ഇടയ്ക്കു നിന്നും നേതാക്കളുമായി കുശലം പങ്കുവച്ചുമാണ് മന്മോഹന് മടങ്ങിയത്. നാമനിര്‍ദേശം ചെയ്യപ്പെട്ട 10 അംഗങ്ങളാണ് സഭയില്‍ ഉള്ളത്. ഇവരില്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍, നടി രേഖ എന്നിവര്‍ പങ്കെടുത്തില്ല.
ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിനെതിരായ പ്രമേയം ലോക്സഭയിലും പരാജയപ്പെട്ടിരുന്നു. ബിഎസ്പി അംഗങ്ങളും എസ്പി അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയതോടെയാണ് ഭൂരിപക്ഷം അംഗങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും എതിര്‍പ്പുണ്ടായിട്ടും ചില്ലറ വില്‍പ്പനരംഗത്തെ വിദേശനിക്ഷേപത്തിന് ലോക്സഭയില്‍ അംഗീകാരം ലഭിച്ചത്.
>> പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: