തിരുവനന്തപുരം: നടന് ജഗന്നാഥന് അന്തരിച്ചു. 74 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 3ന് പൂജപ്പുരയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11ന് ശാന്തികവാടത്തില്‍.
നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ച ജഗന്നാഥന് 179 ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ മികച്ച പ്രൊഫഷണല്‍ നാടക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1985 ല്‍ ആയിരംകാതം അകലെ എന്ന നാടകത്തിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. 1999 ല്‍ സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡിനും അര്‍ഹനായി. സ്കൂള്‍ ഡയറി, ദ്രൗപദി സീരിയലുകളിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
ദശരഥം, സൂര്യഗായത്രി, ഒരിടത്ത്, തച്ചിലേടത്ത് ചുണ്ടന്, വചനം, തീര്‍ത്ഥം, പുരാവൃത്തം, ശ്രുതി, സ്വാതിതിരുനാള്‍, പകല്‍നക്ഷത്രം, മഴവില്‍ക്കാവടി, ദേവാസുരം, ചാണക്യന് സിനിമകളിലും ഒരുപെണ്ണും ഒരാണും, പട്ടണത്തില്‍ ഒരിടത്ത്, കൈരളിവിലാസം ലോഡ്ജ്, ജ്വാലയായി, ശ്രീഅയ്യപ്പന്, ശാകുന്തളം എന്നീ നാടകങ്ങളിലും മികച്ച അഭിനയം കാഴ്ചവച്ചു. കാവാലത്തിന്റെ അവനവന്‍കടമ്പയില്‍ ആട്ടപ്പണ്ടാരം കൂടുതല്‍ വേദികളില്‍ അവതരിപ്പിച്ചു. നാലോളം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍ താരമായിരുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദമെടുത്ത് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചെങ്കിലും നാടകാഭിനയവുമായി മുന്നോട്ടുപോയി. വിവിധ സ്കൂളുകളില്‍ ഇന്‍സ്ട്രക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജഗന്നാഥന്നായര് എന്നാണ് മുഴുവന്പേര്.
പാതിരിപ്പിള്ളി വീട്ടിലെ പ്രദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ മന്ത്രി കെ.ബി.ഗണേശ്കുമാര്‍, നടന് നെടുമുടിവേണു തുടങ്ങി സിനിമാ- സാംസ്കാരിക രംഗത്തെ നിരവധിപേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭാര്യ: സരസ്വതിഅമ്മ. മക്കള്‍ രോഹിണി(അധ്യാപിക, ജഗതി ഹിന്ദിവിദ്യാലയം), ചന്ദ്രശേഖരന്(റേഡിയോ മാംഗോ, കണ്ണൂര്‍). മരുമക്കള്‍: ശിവമോഹന്തമ്പി(സീനിയര്‍ സംവിധായകന്), ലിജി.
തപസ്യയുടെ പരിപാടികളില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്ന ജഗന്നാഥന് നാടകപരിശീലന കളരികള്‍ സംഘടിപ്പിച്ച് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയതായി പി.നാരായണക്കുറുപ്പ് ഓര്‍മ്മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: