കോഴിക്കോട്: ബാംഗ്ലൂര്‍ ബോംബ് സ്ഫോടനക്കേസില്‍ കര്‍ണ്ണാടക ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിക്കുവേണ്ടി മുസ്ലിംലീഗ് മറനീക്കി രംഗത്ത്. മദനിയോട് കര്‍ണാടക സര്‍ക്കാര്‍ അനീതി കാണിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് മദനിയുടെ മോചനം ഉറപ്പാക്കണമെന്നുമാണ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മദനിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും മജീദ് ആവശ്യപ്പെട്ടു. വ്യവസായ മന്ത്രിയും ലീഗ് അഖിലേന്ത്യാ ട്രഷററുമായ പി.കെ. കുഞ്ഞാലിക്കുട്ടിയും മദനിക്കുവേണ്ടി പരസ്യമായി രംഗത്തു വന്നു. മദനിക്ക് നീതി ലഭ്യമാക്കണമെന്നും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ ലീഗും യുഡിഎഫും ഉണ്ടായിരിക്കുമെന്നാണ് ലീഗ് നേതാവിന്റെ പ്രതികരണം.
ബംഗളൂരു ബോംബ് സ്ഫോടനക്കേസില്‍ 2010 ആഗസ്ത് 16നാണ് മദനി കര്‍ണ്ണാടക പോലീസിന്റെ പിടിയിലാവുന്നത്. 2008ല്‍ ബംഗളൂരു നഗരത്തില്‍ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിലാണ് മദനി അറസ്റ്റിലാവുന്നത്. അതിനുശേഷം സുപ്രീം കോടതി വരെ മദനി ജാമ്യത്തിനുവേണ്ടി ശ്രമിച്ചെങ്കിലും പരമോന്നത കോടതി പോലും ജാമ്യം അനുവദിക്കുകയുണ്ടായില്ല. ശാന്തിഭൂഷണെപ്പോലെയുള്ള മുതിര്‍ന്ന അഭിഭാഷകരെപ്പോലും രംഗത്തിറക്കിയിട്ടും നീതിന്യായ പീഠത്തിനു മുമ്പില്‍ പരാജയപ്പെടുകയായിരുന്നു.
കേസില്‍ പ്രതിയാണെന്ന വിധി വരുന്നതുവരെ ഒരാളെയും അറസ്റ്റ് ചെയ്യരുതെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ മാറ്റം വരുത്തേണ്ടിവരുമെന്ന പരാമര്‍ശം പോലും ഉയര്‍ന്നത് മദനിയുടെ ജാമ്യഹര്‍ജിയുടെ കാലത്തായിരുന്നു. മദനിയുടെ റിമാന്റ് അന്യായമാണെന്ന വാദത്തിന്റെ മുനയൊടിക്കുന്നതായിരുന്നു ഈ പരാമര്‍ശം. കര്‍ണ്ണാടക ജയിലില്‍ മദനിക്ക് ചികിത്സ നല്‍കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. എന്നാല്‍ ആവശ്യപ്പെടുന്ന ഏത് ഡോക്ടറെ വെച്ചും ചികിത്സിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ഫ്രന്റ് എന്നീ സംഘടനകള്‍ക്കൊപ്പം മദനിക്കുവേണ്ടി രംഗത്തു വരാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്. നേരത്തെ മദനിക്കുവേണ്ടി അണിയറയില്‍ കരുക്കള്‍ നീക്കിയ പി.കെ. കുഞ്ഞാലിക്കുട്ടിയാണ് പുതിയ നീക്കത്തിന് പിന്നിലും നില്‍ക്കുന്നത് എന്നാണറിയുന്നത്. മദനിയുടെ മോചനം എന്ന മുദ്രവാക്യം ഉയര്‍ത്തി വിശാല മുസ്ലിം ഐക്യം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ലീഗ് ശ്രമിക്കുന്നത്. അഞ്ചാം മന്ത്രി വിവാദത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനും മുസ്ലിം സംഘടനകളുടെ നേതൃസ്ഥാനത്തേക്ക് ഉയരാനുമാണ് ലീഗിന്റെ പരിശ്രമം.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: