ന്യൂദല്‍ഹി: ചില്ലറവില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപ വിഷയത്തില്‍ ഇരു സഭകളിലും തന്ത്രങ്ങള്‍ പയറ്റി കോണ്‍ഗ്രസിന് കരകയറാന്‍ കഴിഞ്ഞെങ്കിലും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഇത് യുപിഎയുടെ കൈപൊള്ളിക്കും. ചെറുകിട വ്യാപാരത്തില്‍ വിദേശ നിക്ഷേപം വേണോ വേണ്ടയോ എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അതുകൊണ്ടാണ് പിന്തുണച്ചതെന്ന് എസ്പിയും ബിഎസ്പിയും അവകാശപ്പെടുന്നു. എന്നാല്‍ കോണ്‍ഗ്രസ്സും എന്‍സിപിയും ഒഴികെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എഫ്ഡിഐയെ പിന്തുണയ്ക്കുന്നില്ല. കോണ്‍ഗ്രസ് ഭരണമുള്ളത് വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളില്‍ അതില്‍ തന്നെ കേരളം ഉള്‍പ്പടെ പലരും എഫ്ഡിഐയെ എതിര്‍ക്കും. 53 നഗരങ്ങളാണ് ആദ്യം പറഞ്ഞിരുന്നത്. ഇപ്പോള്‍ 19 ആയി ചുരുക്കി. അതില്‍ പത്തും മഹാരാഷ്ട്രയില്‍. എഫ്ഡിഐ നിക്ഷേപത്തിന്റെ ഭാവി സംബന്ധിച്ച വ്യക്തമായ സൂചനയാണിത്.
ബിജെപി ഭരണ സംസ്ഥാനങ്ങള്‍ ഇവ നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎ ഘടകകക്ഷികളായ ജനതാദളിന്റെ ബീഹാറിലും നാഗാലാന്‍ഡ് പിപ്പിള്‍സ് ഫ്രണ്ട് ഭരണം കൈയാളുന്ന നാഗാലാന്‍ഡിലും അകാലിദളിന്റെ പഞ്ചാബിലും എഫ്ഡിഐയ്ക്ക് പ്രവേശനമില്ല. തൃണമൂലിന്റെ പശ്ചിമ ബംഗാളിലും മറിച്ചല്ല സ്ഥിതി. തമിഴ്നാട്ടിലും രക്ഷയില്ല. പിന്നെയുള്ളത് സമാജ് വാദി പാര്‍ട്ടിയുടേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടേയും പോര്‍ക്കളമായ ഉത്തര്‍ പ്രദേശിലാണ്. 20 കോടിക്കടുത്ത് ജനസംഖ്യയുള്ള ഉത്തര്‍ പ്രദേശില്‍ സാധാരണക്കാരില്‍ സാധാരണക്കാരായുള്ളവരാണ് ഭൂരിഭാഗവും. അതും ചെറുകിടക്കാര്‍. ഇവരെ മറികടക്കാനുള്ള ശേഷിയൊന്നും എസ്പിക്കും ബിഎസ്പിക്കുമില്ല. അതുകൊണ്ട് തന്നെ പാര്‍ലമെന്റില്‍ വോട്ടെടുപ്പില്‍ യുപിഎയെ സഹായിച്ചുവെന്നല്ലാതെ എഫ്ഡിഐയെ ഒരു തരത്തിലും എസ്പിയും ബിഎസ്പിയും അനുവദിക്കില്ല.
നിലവില്‍ ദല്‍ഹി, അസം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഹരിയാന, രാജസ്ഥാന്, മണിപ്പൂര്‍, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ദാമന്‍ ദിയു, ദാദര്‍ നാഗര്‍ഹവേലിയും മാത്രമാണ് വിദേശ നിക്ഷേപം നടത്താമെന്ന് ഏറ്റിട്ടുള്ളത്. അതും 550 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്ന വിശ്വാസത്തില്‍. പത്ത് ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ മാത്രമേ എഫ്.ഡി.ഐക്ക് പ്രവേശനമുള്ളു. 2011 സെന്‍സസ് നോക്കിയാല്‍ 10 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 53 നഗരങ്ങളാണ് രാജ്യത്തുള്ളത്. മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പരിശോധിച്ചാല്‍ 50ശതമാനമെങ്കിലും യോഗ്യതയുള്ളത് 19 നഗരങ്ങള്‍ക്കാണ്. ഈ 19 ല്‍ പത്തും മഹാരാഷ്ട്രയിലുള്ള നഗരങ്ങളാണ്. നവി മുംബൈ, മുംബൈ, പൂനെ, നാഗ്പൂര്‍, ഔറംഗബാദ്, കല്യാണ്‍- ഡോംബിവില്ലി, പിംപ്രി-ചിനേറിയാഡ്, നാസിക്, താനെ, വസായ്-വിരാര്‍ എന്നിവയാണിത്. ആന്ധ്രാപ്രദേശിലും രാജസ്ഥാനിലും മൂന്നെണ്ണം വീതവും (ഹൈദരാബാദ്, വിജയവാഡ, വിശാഖപട്ടണം, ജയ്പൂര്‍, കോട്ട, ജോദ്പൂര്‍) ജമ്മു കാശ്മീര്‍ (ശ്രീനഗര്‍), ഹരിയാന (ഫരീദാബാദ്), ദല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ യോഗ്യമായ ഒരോ നഗരവുമാണുള്ളത്. അതായത് ഭരണമുണ്ടെങ്കിലും അസാം, മണിപ്പൂര്‍ മറ്റു രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാരിന് വിദേശ നിക്ഷേപ നയം കൊണ്ടുവരാനാകില്ല. 53 നഗരങ്ങളെയായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, യോഗ്യതക്കുറവിന്റെ പേരിലും എതിര്‍പ്പുകളെ തുടര്‍ന്നും കേന്ദ്ര സര്‍ക്കാരിന് ഇത് 19 നഗരം എന്നാക്കി ചുരുക്കേണ്ടി വന്നു.
പാര്‍ലമെന്റില്‍ ബിജെപിയുടെ പ്രമേയം പരാജയപ്പെട്ടത് ഒരു തരത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ വിജയമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ എഫ്ഡിഐയെ പ്രധാന പ്രചരണായുധമാക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ അടിപതറും. എസ്പി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുടെ കാപട്യം തുറന്നുകാട്ടാനും ബിജെപിക്ക് അവിശ്വാസ പ്രമേയം കൊണ്ടായി.
>> ലക്ഷമി രഞ്ജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: