ന്യൂദല്‍ഹി: കൊച്ചി മെട്രോ പദ്ധതിയിലെ ഇ. ശ്രീധരന്റെ പദവിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും ഒളിച്ചുകളി തുടരുന്നു. പദ്ധതിയുടെ കാര്യത്തില്‍ ഇ. ശ്രീധരന്റെ പങ്ക് എന്താണെന്ന് തീരുമാനിക്കേണ്ടത് കേരളമാണെന്ന കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥിന്റെ പ്രസ്താവന ഇതിന് തെളിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശ്രീധരന്റെ പദവിയുടെ കാര്യം തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനക്ക് കടകവിരുദ്ധമാണ് കമല്‍നാഥ് ഇന്നലെ നടത്തിയ അഭിപ്രായപ്രകടനം. പദ്ധതിയില്‍ ശ്രീധരന്റെ പങ്കാളിത്തം തീരുമാനിച്ചിട്ടില്ലെന്നാണ് നഗരവികസന സെക്രട്ടറി സുധീര്‍കൃഷ്ണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പരസ്പരവിരുദ്ധമായ ഈ നിലപാടുകളാണ് മെട്രോ പദ്ധതി സംബന്ധിച്ച കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഒളിച്ചുകളിയിലേക്ക് വിരല്‍ചൂണ്ടുന്നത്.
കേന്ദ്രമന്ത്രിക്കെതിരെ വകുപ്പ് സെക്രട്ടറിയും സംസ്ഥാന നിലപാടിനെതിരെ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥനും പരസ്യ നിലപാട് എടുത്തിട്ടും അവര്‍ക്കെതിരായി യാതൊന്നും സംഭവിക്കാത്തത് ഈ വിഷയത്തിലെ ദുരുദ്ദേശ്യമാണ് വ്യക്തമാക്കുന്നത്. ഡിഎംആര്‍സി ഇല്ലെങ്കില്‍ താന്‍ ഇല്ലെന്ന് തുടക്കത്തിലെ വ്യക്തമാക്കിയ ആളാണ് ശ്രീധരന്. അതുകൊണ്ട് തന്നെ ഡിഎംആര്‍സി ഏറ്റടുക്കില്ലെന്ന നിലപാടായിരുന്നു ആദ്യം. എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇതില്‍ നിന്ന് അല്പം പിന്നോട്ട് പോയി ഡിഎംആര്‍സി സഹകരിക്കുമെന്നായി. വിവാദങ്ങള്‍ ശ്രീധരന്റെ മനസ്സ് മടിപ്പിക്കുകയും അദ്ദേഹം ഇട്ടെറിഞ്ഞു പോകുകയും ചെയ്യുമെന്നാണ് കരുതിയത്. സംസ്ഥാന ഐഎഎസ് ഉദ്യോഗസ്ഥന് ടോം ജോസ് ശ്രീധരനെ അപമാനിച്ച് കത്തെഴുതിയത് ഇതിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു. ശ്രീധരന് വിട്ടുപോകാത്തതാണ് ഇപ്പോള്‍ പ്രശ്നം.
പദ്ധതിക്ക് ഡിഎംആര്‍സി പൂര്‍ണപിന്തുണയും സഹായവും നല്‍കുമെന്നാണ് കമല്‍നാഥ് പറയുന്നുത്. രണ്ടാഴ്ച്ച മുമ്പ് ദല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്ന് ഇതേ തീരുമാനം എടുത്തിരുന്നു. കേരള, ദല്‍ഹി ചീഫ് സെക്രട്ടറിമാരും നഗരവികസന സെക്രട്ടറിയും ചേര്‍ന്ന് പദ്ധതിയുടെ നടത്തിപ്പ് തീരുമാനിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. യോഗം പോലും ചേര്‍ന്നില്ല. കൊച്ചി മെട്രോ ഏറ്റെടുക്കുന്ന തരത്തില്‍ ഡിഎംആര്‍സി നല്കിയ റിപ്പോര്‍ട്ട് മാറ്റി നല്കാന് ആവശ്യപ്പെടുകയായിരുന്നു നഗരവികസന സെക്രട്ടറി. വകുപ്പ് മന്ത്രിയുടെ തീരുമാനത്തിനെതിരെ വകുപ്പ് സെക്രട്ടറി നിലപാട് എടുക്കുന്നു. ഇതോടെ ശ്രീധരനെ ഒഴിവാക്കാന്‍ മന്ത്രിക്കും മുഖ്യമന്ത്രിക്കും മുകളില്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്.
ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെയും ഇ.ശ്രീധരന്റെയും നേതൃത്വത്തില്‍ തന്നെ പദ്ധതി നടപ്പാക്കുമെന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമായിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൊച്ചി മെട്രോ ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്ന കാര്യത്തില്‍ ഒരു അവ്യക്തതയുമില്ല.
ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. 23 ന് ദല്‍ഹിയില്‍ ചേര്‍ന്ന യോഗം നിര്‍മ്മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ തീരുമാനമെടുത്തിട്ടുണ്ട്. താമസമില്ലാതെ മെട്രോറെയില്‍ പ്രാവര്‍ത്തികമാകും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇ.ശ്രീധരന് അദ്ദേഹം ആഗ്രഹിക്കുന്ന സ്ഥാനം തന്നെ നല്‍കുമെന്നും ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ തന്നെ കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കുമെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറയുന്നുണ്ട്.
>> പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: