മാഡ്രിഡ്: തൊടുന്നതെല്ലാം പൊന്നാക്കുന്ന ചരിത്രമാണ് ബാഴ്സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടേത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കരനെന്ന റെക്കോര്‍ഡ് ഇനി മെസ്സിയുടേ പേരില്‍. 86 ഗോളുകള്‍ നേടിയ മെസ്സി ഇതോടെ പഴങ്കഥയാക്കിത് ജര്‍മന്‍ താരം മുള്ളര്‍ 1972ല്‍ സ്ഥാപിച്ച 85 ഗോളുകളുടെ റെക്കോര്‍ഡാണ്. സ്പാനിഷ് ലീഗില്‍ ബാഴ്സയ്ക്കുവേണ്ടി റയല്‍ ബെറ്റിസിന്റെ വലയില്‍ രണ്ടാം തവണയും പന്തെത്തിച്ചാണ് മെസ്സി ചരിത്രം കുറിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ബെന്‍ഫിക്ക ഗോളിയുമായി കൂട്ടിയിടിച്ചുവീണ മെസിയുടെ കാല്‍മുട്ടിനു പരിക്കേറ്റിരുന്നു. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ ബെറ്റിസിനെതിരെ കളത്തിലിറങ്ങിയ മെസി പതിനാറാം മിനിറ്റില്‍ തന്നെ എതിരാളികളുടെ വലയിലേക്ക് നിറയൊഴിച്ചു. പ്രതിരോധനിരയെ കബളിപ്പിച്ച് മിന്നല്‍പോലെ മുന്നേറിയ മെസി ബെറ്റിസിന്റെ വലത്തേമൂലയില്‍ പന്ത് നിക്ഷേപിച്ചു. മുള്ളറുടെ റിക്കാര്‍ഡിനൊപ്പം എത്തിയ നിമിഷം. പിന്നെ ആരാധകര്‍ക്ക് അധികം കാത്തിരിക്കേണ്ടിവന്നില്ല, നേട്ടങ്ങളുടെ നെറുകയിലേയ്ക്കുള്ള തങ്ങളുടെ പ്രിയതാരത്തിന്റെ കുതിപ്പ് കാണാന്‍. ഇരുപത്തിയഞ്ചാം മിനിറ്റില്‍ ലോ ഡ്രൈവിലൂടെ അനായാസമായി നേടിയ ഗോളിലൂടെ മെസി പുതിയ ചരിത്രം രചിച്ചു. മെസിയുടെ ഇരട്ട ഗോള്‍ ബെറ്റിസിനെ 2-0ത്തിന് ബാഴ്സ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: