തിരുവനന്തപുരം: തിരുവനന്തപുരത്തു നടക്കുന്ന പതിനേഴാം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷക പ്രശംസ നേടി ഇന്ത്യന്‍ സിനിമകള്‍ മുന്നില്‍. മേള നാലു ദിനങ്ങള്‍ പിന്നിടുമ്പോള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ പ്രേക്ഷക വോട്ടിംഗില്‍ കൂടുതല്‍ റേറ്റിംഗ് നേടിയത് ഇന്ത്യന്‍ ചിത്രങ്ങളാണ്. മുന്‍വര്‍ഷ മേളകളില്‍ ഈ സ്ഥാനം വിദേശചിത്രങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ ബഹുഭൂരിപക്ഷവും പിന്നാക്കം പോയിരുന്നു. ഇത്തവണ മികച്ച നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്ചിത്രങ്ങളാണ് ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലും മറ്റ് പാക്കേജുകളിലും എത്തിയിരിക്കുന്നത്.
ചലച്ചിത്രോത്സവത്തിലെ പ്രേക്ഷകപ്രീതിനേടിയ മികച്ച ചിത്രത്തിനുള്ള വോട്ടെടുപ്പില്‍ റേറ്റിങ്ങില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത് ജോയ്മാത്യുവിന്റെ ‘ഷട്ടര്‍’ എന്ന മലയാള സിനിമയാണെന്ന പ്രത്യേകതയുമുണ്ട്. ചലച്ചിത്രോത്സവത്തിനെത്തുന്ന ഡെലിഗേറ്റുകളുടെ ഗ്രേഡിങ്ങിലാണ് ഷട്ടര്‍ ഒന്നാംസ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ഹിന്ദി ചിത്രം ഫിലിമിസ്ഥാനും മൂന്നാംസ്ഥാനത്ത് ടി.വി.ചന്ദ്രന്റെ ഭൂമിയുടെ അവകാശികളും. ടര്‍ക്കിഷ് ചിത്രം ഇവാന്‍സ് വുമണ്‍ നാലാംസ്ഥാനത്തും മെക്സിക്കന്‍ ചിത്രം നോസ് വെമോസ് പപ്പ അഞ്ചാം സ്ഥാനത്തും ഫിലിപ്പീന്‍സില്‍ നിന്നുള്ള സ്റ്റാ.നിന ആറാം സ്ഥാനത്തും തുടരുന്നു. ഏറ്റവും ഉയര്‍ന്ന ഗ്രേഡിങ് ലഭിക്കുന്ന ചിത്രത്തിനായിരിക്കും പ്രേക്ഷകപ്രീതി നേടിയ പുരസ്കാരം ലഭിക്കുക. മികച്ച ചിത്രം തെരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ക്ക് മേള തീരുന്ന ദിനമായ വെള്ളിയാഴ്ച ഉച്ചവരെ വോട്ടു ചെയ്യാം.
പതിനേഴാം വയസ്സിലെത്തിയ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഒരുമലയാള ചലച്ചിത്രം ഇത്രകണ്ട് പ്രേക്ഷക പിന്തുണ നേടുന്നത് ആദ്യമാണ്. മത്സരവിഭാഗത്തിലെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോല്‍ തന്നെ പ്രേക്ഷകര്‍ നല്ല ചിത്രങ്ങളുടെ നിരയിലേക്ക് ഷട്ടര്‍ എന്ന ചെറിയ ചിത്രത്തെ ഉയര്‍ത്തിയിരുന്നു.
മുംബൈയില്‍ നിന്നുള്ള നിതിന്‍ കാക്കര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഫിലിമിസ്ഥാന് ശത്രുതയില്ക്കഴിയുന്ന രണ്ടുരാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്തത്തിന് സിനിമ എങ്ങിനെ സ്വാധീനം ചെലുത്തുകയും ഒറ്റമൂലിയാകുകയും ചെയ്യുന്നുവെന്ന് കാട്ടിത്തരുന്ന ഹിന്ദി ചിത്രമാണ്. ചലച്ചിത്രോത്സവ വേദിയില്‍ രണ്ടു പ്രദര്‍ശനങ്ങള്‍ കഴിഞ്ഞ ഫിലിമിസ്ഥാന് നിറഞ്ഞ സദസ്സിലായിരുന്നു.
ടി.വി.ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍ക്കും നല്ല പ്രതികരണമാണ് ചലച്ചിത്രോത്സവത്തില്‍ ലഭിച്ചത്. പതിന്നാല് ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘ഐ.ഡി’യാണ് മത്സരവിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ഇനി പ്രദര്ശിപ്പാക്കാനുള്ളത്. മേളയിലെത്തിയിരിക്കുന്ന ഇന്ത്യന്‍ സിനിമകളെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്ന് പ്രേക്ഷകര്‍ക്കിടയില്‍ പ്രതീക്ഷയുണ്ടായതോടെ ‘ഐ.ഡി’യുടെ പ്രദര്‍ശനത്തിനായി കാത്തിരിക്കുകയാണ്. ഇന്ന് ‘ഐ ഡി’ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ്വ് ചെയ്താണ് കാത്തിരിപ്പ്.
ബംഗാളി സംവിധായകന് ഋതുപര്‍ണ്ണഘോഷിന്റെ ചിത്രാംഗത, ബംഗാളില്‍ നിന്നുള്ള അമിതാഭ് ചക്രബര്‍ത്തിയുടെ ‘കോമിക് സെക്സ്’, എം.അദേയപാര്ത്ഥ രാജന്റെ ‘ചീക്ക’, മറാത്തി ചിത്രം ‘സംഹിത’, ബംഗാളില്‍ നിന്നുള്ള ‘സൗണ്ട്’, ‘ടിയേഴ്സ് ഓഫ് നന്ദിഗ്രാം’, ജാനുബറുവയുടെ അസാമീസ് ചിത്രം ‘വേവ്സ് ഓഫ് സെയിലന്‍സ്’ എന്നിവയാണ് ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തിലെ മികച്ച ചിത്രങ്ങള്‍. മനോജ് കാനയുടെ ചായില്യം, ഡോ.ബിജുവിന്റെ ആകാശത്തിന്റെ നിറം, മധുപാലിന്റെ ഒഴിമുറി, ലിജിന്‍ ജോസിന്റെ ഫ്രൈഡേ, അരുണ്‍കുമാര്‍ അരവിന്ദിന്റെ ഈ അടുത്തകാലത്ത്, രഞ്ചിത്തിന്റെ ഇന്ത്യന്‍ റുപ്പി,കെ.ഗോപിനാഥിന്റെ ഇത്രമാത്രം എന്നീ ചിത്രങ്ങള്‍ മലയാള സിനിമ ഇന്ന് വിഭാഗത്തിലും പ്രദര്‍ശിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: