പാണത്തൂര്‍ (കാസര്‍കോട്): പാണത്തൂരില്‍ തൊഴില്‍ പ്രശ്നത്തെച്ചൊല്ലി സിപിഎം-സിപിഐ സംഘര്‍ഷം. സിപിഐ മുന്‍എംഎല്‍എയും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമുള്‍പ്പെടെ ഏഴ് സിപിഐക്കാര്‍ക്കും 4 സിഐടിയുകാര്ക്കും അക്രമത്തില്‍ പരിക്കേറ്റു. ഇന്നലെ രാവിലെ പാണത്തൂര്‍ പരിയാരത്തെ ഗ്രൂപ്പ് എസ്റ്റേറ്റില്‍ വച്ചായിരുന്നു സംഭവം. അക്രമത്തില്‍ പരിക്കേറ്റ മുന്‍ എംഎല്‍എ എം.കുമാര ന് (45), ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.പി.ബാബു(50), പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി സഹദേവന്(45), എഐവൈഎഫ് ജില്ലാ സെക്രട്ടറി സുനില്‍ മാടക്കാല്‍(36), യൂണിയന് നേതാക്കളായ പി ജെ സാമുവല്‍(60), മാനുവല്‍ ജോസഫ്(55), ജോമോന് ആന്റണി(40) എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും സിഐടിയു പ്രവര്‍ത്തകരായ ഉമ്മര്‍ പരിയാരം(35), ഇസാഖ്(55), ബാലകൃഷ്ണന്(44), ജോസഫ് കുടിയാന്മല (61)എന്നിവരെ പനത്തടി സി എച്ച്സിയിലും പ്രവേശിപ്പിച്ചു. സിപിഎം പാണത്തൂര്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി പി.തമ്പാന്, പനത്തടി ഏരിയാകമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് സിപിഐ നേതാക്കള്‍ പറഞ്ഞു.
പരിയാരത്തെ ഗ്രൂപ്പ് എസ്റ്റേറ്റില്‍ ഒന്നര മാസത്തോളമായി നിലനില്‍ക്കുന്ന തൊഴില്‍ പ്രശ്നമാണ് ഇന്നലെ സംഘര്‍ഷത്തില്‍ കലാശിച്ചത്. എഐടിയുസി പ്രവര്‍ത്തകനായ ചക്രപാണി അസുഖബാധിതനായതിനെതുടര്ന്ന് ജോലിയില്‍ നിന്നും സ്വയം വിരമിച്ചിരുന്നു. ചക്രപാണിക്ക് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് എഐടിയുസി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തോട്ടം ഉടമ ഇത് അംഗീകരിച്ചിരുന്നില്ല. പ്രശ്നം പരിഹരിക്കുന്നതിനായി തോട്ടം ഉടമയുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ രാവിലെ മുന്‍ എം എല്‍എ എം കുമാരന്റെ നേതൃത്വത്തിലുള്ള സിപിഐ-എഐടിയുസി നേതാക്കള്‍ എസ്റ്റേറ്റിലെത്തി ടാപ്പിംഗ് തടഞ്ഞു. സംഘര്‍ഷ സാധ്യതയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ രാജപുരം പോലീസ് പ്രശ്നം ചര്‍ച്ച ചെയ്യാമെന്നും പിരിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്രശ്നം പരിഹരിക്കാതെ ടാപ്പിംഗ് തുടരാന്‍ അനുവദിക്കില്ലെന്ന് സിപിഐ നേതാക്കള്‍ നിലപാ ടെടുത്തു. ഈ സമയത്ത് എസ്റ്റേറ്റിലുണ്ടായ സിപിഎം നേതാക്കളായ ഒക്ലാവ് കൃഷ്ണന്, പി തമ്പാന് എന്നിവരുടെ നേതൃത്വത്തില്‍ അമ്പതിലധികം വരുന്ന സിപിഎമ്മുകാര്‍ തങ്ങളെ മാരകമായി ആക്രമിക്കുകയായിരുന്നുവെന്ന് സിപിഐക്കാര്‍ പറയുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും റബ്ബര്‍ ആന്റ് ടാപ്പിംഗ് യൂണിയന് ജില്ലാ സെക്രട്ടറിയുമായ കെ എസ് കുര്യാക്കോസിന്റെ മുഖത്തടിക്കുകയും മുന്‍ എം എല്‍എ എം.കുമാരനെ വടി ഉപയോഗിച്ച് അക്രമിക്കുകയും ചെയ്തുവെന്ന് സിപിഐക്കാര്‍ പറയുന്നു. എന്നാല്‍ സംഘടിതരായെത്തിയ സിപിഐ എഐടിയുസി നേതാക്കളും തോട്ടം വളയുകയും ടാപ്പ് ചെയ്ത് മാറ്റിവെച്ച റബ്ബര്‍പാല്‍ നശിപ്പിച്ചതുമാണ് സംഘര്‍ഷത്തിന് കാരണമെന്ന് സിപിഎം നേതാക്കളും ആരോപിക്കുന്നു. എസ്റ്റേറ്റിലെ തൊഴില്‍ പ്രശ്നത്തില്‍ നേരത്തെ തന്നെ സിപിഎം-സിപിഐ പോര് രൂക്ഷമായിരുന്നു. പ്രശ്നം ചര്‍ച്ചചെയ്യാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തോട്ടം ഉടമയ്ക്കുവേണ്ടി സിപിഎം-സിഐടിയു നേതാക്കളാണ് പങ്കെടുത്തതെന്ന് ചൂണ്ടിക്കാട്ടി സിപിഐ കഴിഞ്ഞ ദിവസം പാണത്തൂരില്‍ പൊതുയോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. ഇന്നലെ നടന്ന സംഘര്‍ഷത്തോടുകൂടി ജില്ലയിലെ സിപിഎം-സിപിഐ പോരിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: