കോഴിക്കോട്: കളക്ടറെ അപായപ്പെടുത്താന്‍ ശ്രമിച്ച മണല്‍മാഫിയാ സംഘത്തിലെ രണ്ട് പേര് പിടിയില്‍. പൊക്കുന്ന് ഒതയമംഗലത്ത് റഫീന മന്‍സില്‍ റാഷികപൂര് കെ.പി. (27), കല്ലായി ചക്കുംകടവ് എന്‍പി. ഹൗസില്‍ റിയാസ് എന്‍പി(21) എന്നിവരാണ് ഇന്നലെ കല്പറ്റയില് വച്ച് അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ശിക്ഷാനിയമം 279, 283, 308, 353 എന്നീ വകുപ്പുകള്‍പ്രകാരം കേസെടുത്തു.
സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. സംഭവം നടന്നതിന് ശേഷം ഇവര്‍ റെയില്‍മാര്‍ഗ്ഗം ബാംഗ്ലൂരിലേക്കും തുടര്‍ന്ന് മൈസൂറിലേക്കും കടക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ആഷിഖ് മൈസൂറില്തന്നെ തങ്ങുകയും ബാക്കി രണ്ടുപേര്‍ കല്പറ്റയ്ക്ക് തിരിക്കുകയുമായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. റിയാസാണ് ടിപ്പര്‍ ലോറി ഓടിച്ചിരുന്നത്. മറ്റുള്ളവര്‍ ബൈക്കില്‍ പിന്തുടരുകയായിരുന്നു.
മണല്‍കടത്ത് സംഘത്തില്‍ റിയാസ് ചേര്‍ന്നിട്ട് ആറ് മാസമേ ആയിട്ടുള്ളൂവെങ്കിലും രണ്ട് വര്‍ഷമായി റാഷി സംഘത്തിലുണ്ട്. ഒരു ദിവസം 500 രൂപയാണ് എസ്കോര്‍ട്ട് പോയാല്‍ ലഭിക്കുകയെന്ന് റാഷി പോലീസിനോട് പറഞ്ഞു. ഇവര്‍ക്കെതിരെ മണല്‍കടത്തിന് കേസ് നിലവിലുണ്ട്. കളക്ടറെ അപായപ്പെടുത്താന്‍ ഉപയോഗിച്ച ടിപ്പര്‍ ലോറി ഒരു വര്‍ഷം മുമ്പാണ് കോടതിവിധിപ്രകാരം വിട്ടുകൊടുത്തത്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് വിവരം. ഇവരെകുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് സിറ്റി പോലീസ് ചീഫ് സ്പര്‍ജന്‍കുമാര്‍ പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡപ്യൂട്ടി കമ്മീഷണര്‍ കെ.ബി. വേണുഗോപാലും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: