തൃശൂര്‍: ലക്ഷക്കണക്കിന് രൂപ വിലവരുന്ന അരി കത്തിക്കുകയും കുഴിച്ചുമൂടുകയും ചെയ്ത സംഭവത്തില്‍ എഫ്സിഐ ഉന്നത ഉദ്യോഗസ്ഥരും പ്രശ്നം മൂടിവെക്കാനുള്ള ശ്രമം നടത്തുന്നു. സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുമ്പോഴും എഫ്സിഐ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയും റിപ്പോര്‍ട്ടുകളും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന വിധത്തിലാണെന്നും ആരോപണമുണ്ട്.ഇന്നലെ നാല് സംസ്ഥാനങ്ങളുടെ ചുമതലയുള്ള സോണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുളംകുന്നത്തുകാവിലെ എഫ്സിഐ ഗോഡൗണ്‍ സന്ദര്‍ശിച്ചു. എന്നാല്‍ രാവിലെ 11 മണിയോടെ എത്തിയ ഉദ്യോഗസ്ഥ സംഘം രാത്രിയോടെ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് കൂടിക്കിടക്കുന്ന അരിയും മറ്റും പരിശോധന നടത്തിയതെന്ന് പറയുന്നു.
ഡിജിഎം ഉള്‍പ്പടെയുള്ള സംഘമാണ് ഗോഡൗണ്‍ സന്ദര്‍ശിച്ചത്. ഇതിന് പുറമെ എഫ്സിഐയിലെ തന്നെ വിജിലന്‍സ് സംഘവും ഇന്നലെ മുളംകുന്നത്തുകാവ് ഗോഡൗണ്‍ സന്ദര്‍ശിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇവിടെ സംഭരിച്ചിരിക്കുന്ന ഭക്ഷ്യദാന്യങ്ങളില് ഭൂരിഭാഗവും ഗുണനിലവാരമില്ലാത്തതാണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ആറുമാസം മാത്രമാണ് പരമാവധി സംഭരിക്കുന്ന അരി ഇവിടെ സൂക്ഷിക്കാന്‍ സാധിക്കൂ. അതിനുള്ള സംവിധാനം മാത്രമാണ് നിലവിലുള്ളതെന്ന് പറയുന്നു. എന്നാല്‍ 2010 മുതലുള്ള അരി ഇവിടെ നിന്നും വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നുണ്ട്.
അരിയും ഗോതമ്പും സാധാരണക്കാര്‍ക്ക് നല്‍കുന്നതിന് വേണ്ടിയുള്ള യാതൊരു നടപടികളും എഫ്സിഐ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.എഫ്സിഐയുടെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ മില്ലുടമകളും തമ്മിലുള്ള അവിഹിത ബന്ധങ്ങളാണ് ഇതിന് പിന്നിലെന്നും ആരോപണം ശക്തമാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക ഗോഡൗണുകളിലും സംഭരണശേഷിയേക്കാള്‍ കൂടുതലാണ് അരിയും ഗോതമ്പും ഉള്ളത്. ഇതില്‍ തന്നെ രണ്ടു വര്‍ഷത്തിലേറെ പഴക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. എഫ്സിഐ അധികൃതരുടെ ഗുരുതരമായ വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന ആരോപണം ശക്തമായതോടെ ഇന്നലെ സന്ദര്‍ശനം നടത്തിയ സോണല്‍ മാനേജര്‍ക്ക് ശിക്ഷണ നടപടികളുടെ ഭാഗമായി അടുത്ത ദിവസം തന്നെ സ്ഥലംമാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ മുളംകുന്നത്തുകാവിലേക്കും ചാലക്കുടിയിലേക്കും പഞ്ചാബില്‍ നിന്നും കൊണ്ടുവന്ന ഗോതമ്പ് ഇതുവരെയും ഇറക്കാന്‍ സാധിച്ചിട്ടില്ല. മുളംകുന്നത്തുകാവിലേക്കുള്ള ഗോതമ്പ് തൊഴിലാളികള്‍ ഇറക്കിയെങ്കിലും ചാലക്കുടിയിലേക്ക് എത്തിച്ച വാഗണിലെ ഗോതമ്പ് ഇതുവരെയും ഇറക്കിയിട്ടില്ലെന്ന് പറയുന്നു. ഇതിലൂടെ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 34 ലക്ഷം രൂപ എഫ്സിഐ അധികൃതര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഓരോ ദിവസം ചെല്ലുംതോറും ഇതിന്റെ തുക വര്‍ദ്ധിച്ചുവരും. അവസാന വാഗണിലെ ഭക്ഷ്യധാന്യം ഇറക്കുന്നത് വരെയുള്ള വാടക റെയില്‍വെ അധികൃതര്‍ക്ക് നല്കിക്കൊണ്ടിരിക്കണം. ഭക്ഷ്യധാന്യങ്ങള്‍ ഇറക്കാത്തതിന് പിന്നിലും അഴിമതിയുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയില്‍ എഫ്സിഐ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. ഇന്നലെ ബിജെപി സംഘം ഗോഡൗണ്‍ സന്ദര്‍ശിച്ചു.
അരിയുടെ ദൗര്‍ലഭ്യം കേരളത്തിലുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി എഫ്സിഐ ഗോഡൗണില്‍ കെട്ടിക്കിടക്കുന്നതും നശിക്കുന്നതും കണ്ടില്ലെന്ന് നടിക്കുന്നത് വിചിത്രമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. സ്വകാര്യ മില്ലുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. അരിക്ക് ഷോര്‍ട്ടേജ് ഉണ്ടെങ്കില്‍ അരി എഫ്സിഐ ഗോഡൗണില്‍ അരി കെട്ടിക്കിടക്കുന്നത് എങ്ങിനെയാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു. എഫ്സിഐ ഗോഡൗണ്‍ സന്ദര്‍ശിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എഎന്‍ രാധാകൃഷ്ണന്, 1500 ടണ്‍ അരി ഒരുമാസം റേഷന്‍കട വഴി വിതരണം നടത്തിയിരുന്ന തൃശൂര്‍ എഫ്സിഐ ഗോഡൗണില്‍ ഇപ്പോള്‍ 400 ടണ്‍ അരിമാത്രമാണ് വിതരണം ചെയ്യുന്നത്.
പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ ദ്രോഹകരമായ സമീപനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അരി നശിപ്പിച്ചത് ക്രിമിനല്‍ കുറ്റമാണെന്നും വകുപ്പുമന്ത്രി നിലപാട്വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് രമ രഘുനന്ദനന്, ജില്ല പ്രസിഡണ്ട് അഡ്വ.ബി.ഗോപാലകൃഷ്ണന്, ജില്ല വൈസ് പ്രസിഡണ്ട് ദയാനന്ദന് മാമ്പുള്ളി, സംസ്ഥാനസമിതി അംഗം പി.എം.ഗോപിനാഥ്, ജില്ല സെക്രട്ടറി സുജയ് സേനന്, വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ട് മോഹനന് പോട്ടോര്‍, ജനറല്‍ സെക്രട്ടറി കനകരാജ്, വാര്‍ഡ് മെമ്പര്‍ പുഷ്പലത ശശിധരന് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: