ന്യൂദല്‍ഹി: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡിയോടെ നല്കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കി വര്‍ധിപ്പിക്കുമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി അറിയിച്ചു. നിലവില്‍ ആറെണ്ണമാണ് സബ്സിഡിയോടെ നല്‍കുന്നത്. സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്താന്‍ തത്ത്വത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും കേന്ദ്രമന്ത്രിസഭ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മൊയ്ലി വ്യക്തമാക്കി.
അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിലിണ്ടറുകളുടെ എണ്ണം കൂട്ടാനുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്നും കമ്മീഷന് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നീക്കം പുറത്തറിഞ്ഞതോടെ തെരഞ്ഞെടുപ്പു കമ്മീഷന് സ്വമേധയാ വിഷയം ഏറ്റെടുക്കുകയായിരുന്നു. മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നയുടന്‍ തെരഞ്ഞെടുപ്പു കമ്മീഷന് അടിയന്തര യോഗം ചേര്‍ന്ന് സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിക്കുകയായിരുന്നു. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.എസ്.സമ്പത്തിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
ധനകാര്യ മന്ത്രി പി.ചിദംബരവുമായി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് രണ്ടുവട്ടം ചര്‍ച്ച നടത്തിയെന്ന് വീരപ്പ മൊയ്ലി പറഞ്ഞു. പദ്ധതി നടപ്പാക്കണമെങ്കില്‍ 9,000 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു. ഇത് കണ്ടെത്തുന്നതിനുള്ള വഴി തേടുമെന്നും മൊയ്ലി പറഞ്ഞു. കഴിഞ്ഞ സപ്തംബറിലാണ് സബ്സിഡിയോടെ നല്കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്തിയത്. കൂടുതല്‍ സിലിണ്ടറുകള്‍ ആവശ്യമുള്ളവര്‍ കമ്പോള നിരക്ക് നല്‍കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സിലിണ്ടര്‍ ഒന്നിന് സബ്സിഡിയോടെ 410.50 രൂപയ്ക്ക് ലഭിക്കുമായിരുന്നു. സബ്സിഡിയില്ലാതെ ഒന്നിന്റെ വില 931 ആകും.
സബ്സിഡി പണമായി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പു കമ്മീഷന് നേരത്തെ വിലക്കിയിരുന്നു. തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചതാണെന്നും എന്തുവന്നാലും അത് നടപ്പാക്കുമെന്നും സര്‍ക്കാര്‍ നിലപാടെടുത്തെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷന് അംഗീകരിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും പദ്ധതി നടപ്പാക്കരുതെന്ന കമ്മീഷന്റെ തീരുമാനം ഒടുവില്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: