ന്യൂദല്‍ഹി: ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപത്തിന് അനുമതി നല്‍കാനായി സ്വാധീനം ചെലുത്തുന്നതിന് പണം നല്‍കിയെന്ന വാള്‍മാര്‍ട്ട് റിപ്പോര്‍ട്ടിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥാണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. രാജ്യസഭയില്‍ ഇത് സംബന്ധിച്ച പ്രസ്താവന കമല്‍ നാഥ് നടത്തുമെന്ന് അധ്യക്ഷന്‍ ഹാമിദ് അന്‍സാരി അറിയിച്ചു. പലചരക്ക് വ്യാപാര മേഖലയില്‍ വിദേശനിക്ഷേപത്തിന് അനുമതി നേടിയെടുക്കാന്‍ 125 കോടി രൂപ ചെലവഴിച്ചതായി വാള്‍മാര്‍ട്ട് അമേരിക്കന്‍ പ്രതിനിധിസഭയായ സെനറ്റിനെ അറിയിച്ചതാണ് പ്രശ്നത്തിന് കാരണമായത്.
വിഷയം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് തയാറാണെന്ന് ഇന്നലെ സഭയെ അറിയിച്ചിരുന്നു. അന്വേഷണത്തെ എല്ലാ കക്ഷികളും സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: