ന്യൂദല്‍ഹി: തുടര്‍ച്ചയായ രണ്ടാം മാസവും പണപ്പെരുപ്പം ഉയരത്തില്‍ തന്നെ. നവംബറില്‍ റീട്ടെയില്‍ പണപ്പെരുപ്പം 9.90 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവാണ് പണപ്പെരുപ്പം ഉയരാന്‍ കാരണമായി വിലയിരുത്തുന്നത്. പഞ്ചസാര, പച്ചക്കറി, ഭക്ഷ്യ എണ്ണ, വസ്ത്രം മുതലായവയുടെ വിലിയിലെല്ലാം വന്‍ വര്‍ധനവാണ് ഉണ്ടായത്.
സപ്തംബറില്‍ 9.73 ശതമാനമായിരുന്ന പണപ്പെരുപ്പം ഒക്ടോബറില്‍ 9.75 ശതമാനമായാണ് ഉയര്‍ന്നത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്കാണ് സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. നവംബറില്‍ പഞ്ചസാര വിലയില്‍ 16.97 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ പയറിനങ്ങളുടെ വിലയില്‍ 14.19 ശതമാനമാണ് വര്‍ധനവ്.
കഴിഞ്ഞ മാസം പച്ചക്കറി വില 14.74 ശതമാനം ഉയര്‍ന്നു. മത്സ്യം, മാംസം, മുട്ട മുതലായവയുടെ വിലയില്‍ 11.33 ശതമാനം വര്‍ധനവുണ്ടായി. അതേസമയം വസ്ത്രം, പാദരക്ഷ, മുതലായവയുടെ വിലയിലും നവംബറില്‍ 11.08 ശതമാനമായിരുന്നു വര്‍ധനവ്. ഉപഭോക്തൃ വില സൂചിക അനുസരിച്ച് നഗര പ്രദേശങ്ങളിലെ ചില്ലറ വിലപ്പെരുപ്പം 9.69 ശതമാനമാണ്. ഒക്ടോബറിലിത് 9.46 ശതമാനവുമായിരുന്നു. ഗ്രാമ പ്രദേശങ്ങളില്‍ പണപ്പെരുപ്പ നിരക്കില്‍ നേരിയ ഇടിവുണ്ടായി. ഒക്ടോബറില്‍ 9.98 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്കെങ്കില്‍ കഴിഞ്ഞ മാസം ഇത് 9.97 ശതമാനമായി താഴ്ന്നു.
പണപ്പെരുപ്പ നിരക്ക് രണ്ടക്കത്തിന് അടുത്തെത്തിയതോടെ അടുത്ത ആഴ്ച നടക്കുന്ന റിസര്‍വ് ബാങ്കിന്റെ മധ്യ പാദ പണവായ്പാ നയ അവലോകനത്തിലും പലിശ നിരക്കില്‍ കുറവ് വരുത്താനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍ക്കും എന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: