വാഷിംഗ്ടണ്‍: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തിനു യുഎസിന്റെ അംഗീകാരം. സിറിയയിലെ ജനങ്ങളെ നിയമാനുസൃതമായി പ്രതിനിധീകരിക്കുന്നതു ഈ കൂട്ടായ്മയാണെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. അസദിനെതിരെ തുടരുന്ന അന്താരാഷ്ട്ര നയതന്ത്ര നീക്കങ്ങള്‍ക്കു ശക്തി പകരുന്നതാണ് യുഎസിന്റെ അംഗീകാരമെന്നും ഒബാമ ചൂണ്ടിക്കാട്ടി.
സിറിയന്‍ പ്രതിപക്ഷ സഖ്യത്തിനു അംഗീകാരം നല്‍കുന്നതിനൊപ്പം ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമെന്നും ഒബാമ സൂചിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ മാനിക്കുന്നവരും രാഷ്ട്രീയ മാറ്റത്തിനു പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയുമാണ് പുതിയ സഖ്യമെന്ന് ഒബാമ പറഞ്ഞു. അസദ് ഭരണകൂടത്തിനെതിരെ കഴിഞ്ഞ 20 മാസത്തോളമായി തുടരുന്ന ആഭ്യന്തര കലാപത്തില്‍ വിമതര്‍ക്കു മാനുഷിക പരിഗണന അനുസരിച്ചുള്ള സഹായങ്ങള്‍ മാത്രമെ നല്കിയിട്ടുള്ളുവെന്നും ആയുധം നല്‍കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വൈറ്റ്ഹൗസ് വക്താവ് ജെ കാര്‍ണി വ്യക്തമാക്കി.
കഴിഞ്ഞമാസം ഖത്തറില്‍ നടന്ന നിര്‍ണായക യോഗത്തിലാണ് സിറിയയിലെ വിവിധ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് സഖ്യമുണ്ടാക്കിയത്. ബ്രിട്ടന്, ഫ്രാന്‍സ്, തുര്‍ക്കി, ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയും ഈ സഖ്യത്തിനു നേരത്തെ തന്നെ അംഗീകരം നല്‍കിയിരുന്നു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളും സിറിയന്‍ ഐക്യപ്രതിപക്ഷത്തിനു അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ അസദ് ഭരണകൂടത്തിനെതിരേ പോരാടുന്ന വിമതഗ്രൂപ്പുകളിലൊന്നായ ജഭാത് അല്‍ നസ്രയെ യുഎസ് ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷ സഖ്യത്തിനു അംഗീകാരം നല്കിയതും.
അതേസമയം, അല്‍ നസ്രയെ ഭീകരവാദ സംഘടനയായി ചിത്രീകരിച്ച യുഎസ് നടപടി തെറ്റായിപ്പോയെന്ന് സിറിയന്‍ മുസ്ലിം ബ്രദര്‍ഹുഡ് വ്യക്തമാക്കി. പ്രഖ്യാപനം വളരെ തിടുക്കത്തിലായിപ്പോയി. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിറിയയിലെ വിവിധ വിഭാഗങ്ങളെ ഇത്തരത്തില്‍ വേര്‍തിരിക്കാന്‍ പാടില്ലായിരുന്നുവെന്ന് സംഘടന ഡെപ്യൂട്ടി നേതാവ് ഫറൂഖ് തെയ്ഫോര് പറഞ്ഞു. അസദിന്റെ സൈന്യത്തെ നേരിടാന്‍ നസ്രയില്പ്പെട്ടവര് ആയുധങ്ങളുമായി നടക്കുന്നുണ്ട്. എന്നാല്‍ അതിനര്‍ത്ഥം അവര്‍ ഭീകരവാദികളാണെന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ പോരാട്ടം നടത്തുന്നതില്‍ പ്രധാന പ്രതിപക്ഷ കക്ഷിയാണ് സിറിയന്‍ മുസ്ലീം ബ്രദര്‍ഹുഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: