ബമാക്കോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഡാങ്കോ സിസോകോയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. രാജ്യത്തെ ഇടക്കാല പ്രസിഡന്റ് ഡിയോന്കോണ്ട ട്രാവോറാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. യുഎസ് ബഹിരാകാശ ഏജന്‍സി നാസയിലെ മുന്‍ ശാസ്ത്രജ്ഞനും മൈക്രോസോഫ്ട് കമ്പനിയുടെ ആഫ്രിക്കന്‍ മേധാവിയുമായിരുന്നു ഡിയറാ.
ഫ്രാന്‍സിലേക്കു കടക്കാന്‍ ശ്രമിക്കവേ പട്ടാളം അറസ്റ്റ് ചെയ്ത മുന്‍ പ്രധാനമന്ത്രി ചെയ്ക് മോഡിബോ ഡിയറാ രാജിവച്ച സാഹചര്യത്തിലാണ് സിസോകോയുടെ നിയമനം. ഡിയറാ രാജിവച്ച് 24 മണിക്കൂറിനകമാണ് പുതിയ പ്രധാനമന്ത്രിയെ ഇടക്കാല പ്രസിഡന്റ് തെരഞ്ഞെടുത്തത്. ദേശീയ ടെലിവിഷന്‍ ചാനലിലൂടെ ആയിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാനം നടത്തിയത്.
അതേസമയം, ഡിയറായെ സമ്മര്‍ദ്ധത്തിലാക്കി പ്രധാനമന്ത്രി സ്ഥാനത്തു നിന്നു രാജിവപ്പിച്ച സൈന്യത്തിന്റെ നടപടിയെ ഐക്യരാഷ്ട്രസഭയും പാശ്ചാത്യരാജ്യങ്ങളും നിശിതമായി വിമര്‍ശിച്ചു. മാലിയെ കൂടുതല്‍ അസ്ഥിരതയിലേക്കു തള്ളിവിടുന്നതാണ് പ്രധാനമന്ത്രിയുടെ അറസ്റ്റെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. എന്നാല്‍ ഡിയറായെ നിര്‍ബന്ധിപ്പിച്ച് രാജിവയ്പ്പിക്കുകയായിരുന്നില്ലെന്നും ഇതില്‍ സൈന്യത്തിനു ആഘോഷിക്കാന്‍ വകയില്ലെന്നും പട്ടാള നേതാവ് ക്യാപ്റ്റന്‍ അമാദു സനോഗു വ്യക്തമാക്കി.
ഡിയറയെ അധികാരത്തില്‍ നിന്നു നീക്കിയ സംഭവം പുതിയ അട്ടിമറിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തെ തൃപ്തിപ്പെടുത്താനാണ് 24 മണിക്കൂറിനുള്ളില്‍ തന്നെ പുതിയ പ്രധാനമന്ത്രിയായി സിസോകോയെ നിയമിച്ചതെന്ന് നിരീക്ഷകര്‍ പറഞ്ഞു. രാജ്യത്തെ ജനാധിപത്യത്തിനേറ്റ തിരിച്ചടിയാണ് സൈന്യം രാഷ്ട്രീയത്തില്‍ ഇടപെടുന്നതെന്ന് യുഎസ് പ്രതികരിച്ചു. ഈ നില തുടര്‍ന്നാല്‍ മാലിക്കെതിരെ ഉപരോധം ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടതായി വരുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ മാര്‍ച്ചില്‍ അട്ടിമറി നടത്തി അധികാരം പിടിച്ച പട്ടാളം, തൊട്ടടുത്തമാസം ഭരണം ഇടക്കാല സര്‍ക്കാരിനു കൈമാറുകയായിരുന്നു. എന്തായാലും കാര്യങ്ങളുടെ നിയന്ത്രണം ഇപ്പോഴും പട്ടാളത്തിന്റെ കൈകളിലാണ്. രാജ്യത്തിന്റെ വടക്കന്‍ മേഖല അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരവാദികളുടെ ശക്തികേന്ദ്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: