തിരുവനന്തപുരം: വിലക്കയറ്റ പ്രശ്നത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ തള്ളി. ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു.
ഭരണപക്ഷത്തെ വ്യത്യസ്ത അഭിപ്രായങ്ങളെ മുന്‍ നിര്‍ത്തിയാണു പ്രതിപക്ഷം സര്‍ക്കാരിനെ ആക്രമിച്ചത്. കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പ്പുകാര്‍ക്കും എതിരേ നടപടിയെടുക്കാന്‍ കേരളത്തില്‍ പോലീസില്ലേയെന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പ്രസ്താവന പ്രതിപക്ഷത്തിന് ആയുധമായി. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടു കോണ്‍ഗ്രസ് അംഗം ബെന്നി ബഹനാന് പി.സി ജോര്‍ജിന് മറുപടി നല്‍കിയിരുന്നു. കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പ്പുകാര്‍ക്കും എതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിന് ആര്ജവമുണ്ടെന്നു ബെന്നി പറഞ്ഞു. പി.സി. ജോര്‍ജ് ഇക്കാര്യം മനസിലാക്കണമെന്നു ബെന്നി പറഞ്ഞു.
എന്നാല്‍ ഇതില്‍ തൃപ്തരാകാതെ ചീഫ് വിപ്പിന്റെ പ്രസ്താവനയ്ക്കു മന്ത്രി അനൂപ് ജേക്കബ് മറുപടി പറയണമെന്നാണു പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനു മറുപടി പറയാന്‍ മന്ത്രി വിസമ്മതിച്ചു. ഇതുവരെ ഒമ്പതു കരിഞ്ചന്തക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഇതോടെ നിയമസഭ ഇന്നത്തേക്കു പിരിയുന്നതായി സ്പീക്കര്‍ ജി. കാര്ത്തികേയന് അറിയിച്ചു.
രാവിലെ ഇറങ്ങിപ്പോകാമെന്ന് കരുതി വന്നവര്‍ ചര്‍ച്ചയ്ക്ക് ശേഷം ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രിയെ മറുപടി പറയാന്‍ പോലും അനുവദിക്കാതെ ബഹളം വയ്ക്കുകയായിരുന്നുവെന്ന് പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള നിയമസഭയുടെ ചരിത്രത്തിലെ മോശം സംഭവമാണിത്. ഒരു നിയമസഭയുടെ ചരിത്രത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് കൊണ്ടുവരികയുള്ളൂ. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതിനകം മൂന്നു പ്രമേയങ്ങള്‍ ചര്‍ച്ചയ്ക്കു പരിഗണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടെന്ന കാര്യം സര്‍ക്കാര്‍ സമ്മതിക്കുന്നു. വിലക്കയറ്റം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്. വിലക്കയറ്റം തടയാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. ആവശ്യമെങ്കില്‍ ഇനിയും നടപടികളുണ്ടാകും. വിലക്കയറ്റം ഉണ്ടാകുമെന്ന തരത്തില്‍ മുന്നറിയിപ്പ് നല്കുന്ന ഒരു റിപ്പോര്‍ട്ടും സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ഇല്ലാത്ത ഒരു റിപ്പോര്‍ട്ടിനെ കുറിച്ചാണ് ഐസക് പറഞ്ഞതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തൃശൂരിലെ എഫ്.സി.ഐ ഗോഡൗണില്‍ 1500 ടണ്‍ അരി നശിപ്പിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 2010നു ശേഷമുള്ള രണ്ടു വര്‍ഷക്കാലത്ത് ഉപയോഗശൂന്യമായ 43 ചാക്ക് അരി മാത്രമാണ് നശിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു. അരി നശിപ്പിച്ച സംഭവത്തില്‍ കേന്ദ്രത്തോട് അന്വേഷണം ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തയ്യാറാണ്. രാജ്യത്ത് ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്ന എഫ്.സി.ഐ ഗോഡൗണിനെ പ്രതിപക്ഷം ബ്ളാക്ക്മെയില്‍ ചെയ്യുകയാണ്.
വിലക്കയറ്റ പ്രശ്നത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ സ്വീകരിക്കുന്ന നിലപാട് ജനവഞ്ചനയാണ്. ഇതുസംബന്ധിച്ച അടിയന്തര പ്രമേയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സ്റ്റണ്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: