പള്ളുരുത്തി: ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷകരമായി ബാധിക്കുന്ന കുമ്പളങ്ങി-പെരുമ്പടപ്പ് കായലില്‍ ഉയര്‍ന്നുവന്നിട്ടുള്ള മണല്‍ത്തിട്ട നീക്കം ചെയ്യുന്നതിന് പ്രത്യേക പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കുമ്പളങ്ങി-പെരുമ്പടപ്പ് പാലത്തിന്റെ കിഴക്കും പടിഞ്ഞാറുമായി കായലിലെ നീരൊഴുക്ക് തടസപ്പെടുന്ന രീതിയിലാണ് മണല്‍തിട്ട ഭീഷണി ഉയര്‍ത്തുന്നത്.
കുമ്പളങ്ങി പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കായലിലെ നീരൊഴുക്ക് തടസപ്പെടുത്തി പാലത്തിന്റെ സ്പാനുകള്‍ നിര്‍മ്മിക്കുന്നതിനായി ബണ്ടുകെട്ടിയതിനെത്തുടര്ന്നാണ് കായലില്‍ മണല്‍തിട്ടകള്‍ രൂപപ്പെട്ടത്. മത്സ്യത്തൊഴിലാളികളുടെ നിരന്തരമായ പരാതികളെത്തുടര്‍ന്ന് എസ്.ശര്‍മ്മ ഫിഷറീസ് മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കായലിലെ ചെളിയും തിട്ടയും ഡ്രഡ്ജ് ചെയ്ത് നീക്കുന്നതിനായി ഒരുകോടി 40 ലക്ഷം രൂപ അനുവദിച്ചു. ഇതേത്തുടര്‍ന്ന് നടന്ന ഡ്രഡ്ജിങ്ങില്‍ കായലിലെ മണല്‍തിട്ട നീക്കം ചെയ്യാതെ കായല്‍ മണല്‍ ഉപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ നാലേക്കര്‍ വരുന്ന നിലം നികത്തിയതും ഒരുപാട് ആക്ഷേപങ്ങള്‍ക്ക് കാരണമായി.
മണല്‍തിട്ട നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കായലില്‍ തൊഴിലെടുക്കാന്‍ പറ്റാത്ത സാഹചര്യവും നിലനില്ക്കുന്നു. ഇതേത്തുടര്‍ന്നാണ് ഫിഷറീസ് മന്ത്രി ഇടപെട്ട് ഉന്നതതലയോഗം വിളിച്ചുചേര്‍ത്തത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് കരാറടിസ്ഥാനത്തില്‍ മണല്‍തിട്ട കോരിയെടുത്ത് കല്ലഞ്ചേരി ഫിഷ്പോണ്ടില്‍ നിക്ഷേപിക്കണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഉഷാ പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാംബിക ടീച്ചര്‍, ഹാര്‍ബര്‍ ചീഫ് എഞ്ചിനീയര്‍, സംസ്ഥാന ഫിഷറീസ് ഡയറക്ടര്‍ എന്നിവരും പങ്കെടുത്തു. പദ്ധതി നടപ്പാക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: