കൊച്ചി: ബ്ലേഡ് കമ്പനിയുടെ നിലവാരത്തിലേക്ക് മില്‍മ തരംതാണിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സംരക്ഷിക്കേണ്ട ക്ഷീരകര്‍ഷകരെ കൊള്ളയടിക്കുകയാണ് മില്‍മ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊച്ചിയില്‍ ക്ഷീരകര്‍ഷകര്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. സേവനത്തിലൂടെ സഹായിക്കേണ്ട സംസ്ഥാനത്തെ ജനങ്ങളെയും മില്‍മ വഞ്ചിക്കുകയാണ്. സ്ഥാപനത്തിന്റെ ലാഭം മുന്‍നിര്‍ത്തി കൃഷിക്കാരില്‍ നിന്ന് ശേഖരിക്കുന്ന പാലല്ല ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. എട്ട് ലക്ഷം പാല് ശേഖരിക്കുമ്പോള്‍ 12 ലക്ഷം ആണ് വിതരണം ചെയ്യുന്നത്. കര്‍ഷക താല്പര്യം സംരക്ഷിക്കാതെ യുഡിഎഫ് സര്‍ക്കാര്‍ മില്‍മയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഏകപക്ഷീയമായി പാല്‍വില വര്‍ധിപ്പിച്ച മില്‍മയുടെ നടപടിയെ എതിര്‍ത്തിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നും ഇതില്‍ മില്‍മയ്ക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. ഇതിനെതിരേ അപ്പീല്‍ പോകാന്‍ പോലും നിലവിലെ യുഡിഎഫ് സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി.
ക്ഷീരകര്‍ഷകര്‍ക്ക് 4.60 പൈസ നല്‍കുമെന്ന് മില്‍മ പറയുമ്പോള്‍ കര്‍ഷകര്‍ക്ക് 5 രൂപയിലധികം നഷ്ടം നേരിടുകയാണ്. നേരത്തെയുള്ളതിലും അധികഭാരമാണ് ക്ഷീരകര്‍ഷകര്‍ വഹിക്കുന്നത്. കൃഷിക്കാരില്‍ നിന്നും വാങ്ങുന്ന പാലിലെ വില നിര്‍ണയിക്കുന്നതിലെ അശാസ്ത്രീയതയും ഇതിന് കാരണമാണെന്ന് പിണറായി പറഞ്ഞു. മില്‍മയുടെ പാലിന് ശരാശരി നിലവാരമുണ്ടോയെന്നും പിണറായി ചോദിച്ചു. ഇത് തിരുത്തുന്നതിന് ഫലപ്രദമായ ഇടപെടലുകള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും പിണറായി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: