അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ടവോട്ടെടുപ്പില്‍ 67 ശതമാനം പോളിംഗ്. 182 അംഗ നിയമസഭയിലെ 87 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്നലെ നടന്നത്. ശക്തമായ സുരക്ഷാസംവിധാനങ്ങള്ക്കിടെ രാവിലെ എട്ട് മണി മുതലായിരുന്നു വോട്ടെടുപ്പ്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആദ്യമണിക്കൂറുകളില്‍ മന്ദഗതിയില്‍ തുടങ്ങിയ വോട്ടെടുപ്പ് പിന്നീട് പുരോഗമിക്കുകയായിരുന്നു. ഉച്ചക്ക് മൂന്നുമണി വരെ 53 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. സൗരാഷ്ട്രയില്‍ ഏഴ് ജില്ലകളിലെ 48 മണ്ഡലങ്ങളിലും തെക്കന്‍ ഗുജറാത്തിലെ അഞ്ച് ജില്ലകളിലെ 35 മണ്ഡലങ്ങളിലും അഹമ്മദാബാദ് ജില്ലയിലെ നാലിടത്തുമായിരുന്നു പോളിംഗ്. സൗരാഷ്ട്രയിലെ ഫലം നിര്‍ണ്ണായകമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
ആകെ 846 സ്ഥാനാര്‍ത്ഥികളാണ് ഇന്നലെ ജനവിധി തേടിയത്. ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി നേതാവ് കേശുഭായ് പട്ടേല്‍, നിയമസഭാസ്പീക്കര്‍ ഗണപത് വാസവ, ഗുജറാത്ത് ബിജെപി പ്രസിഡന്റ് ആര്.സി.ഫല്ഡു, കോണ്‍ഗ്രസ് പ്രസിഡന്റ് അര്ജ്ജുന് മോദ്വാദിയ തുടങ്ങിയവര്‍ ജനവിധി തേടിയ പ്രമുഖരില്‍പ്പെടുന്നു. 87 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ 84 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജനവിധി തേടിയത്. 83 സീറ്റുകളില്‍ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഈ മാസം 17നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: