കൊച്ചി: കോടികളുടെ ധൂര്‍ത്തിന്റേയും സാമ്പത്തിക ക്രമക്കേടുകളുടേയും പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കൊച്ചി ബിനാലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. ബിനാലെയുടെ അഴിമതിയെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫും ടൂറിസം മന്ത്രി എ.പി.അനില്‍കുമാറും കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലും പങ്കെടുത്തതെന്നാണ് ആക്ഷേപം.
ബിനാലെയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടി രൂപ വിനിയോഗിച്ചതില്‍ ഗുരുതരമായ ക്രമക്കേടാണ് ധനകാര്യവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ബിനാലയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ധനകാര്യ പരിശോധനാ വിഭാഗം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞമാസം 28 ന് ചേര്‍ന്ന മന്ത്രിസഭായോഗം വിജിലന്‍സ് അന്വേഷണം നടത്തുവാന്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയോ കേരള ലളിതകലാ അക്കാദമിയുടെയോ മുദ്ര കൊച്ചി ബിനാലെയില്‍ ഉപയോഗിക്കുവാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വസ്തുതകള്‍ ഇതായിരിക്കെയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പരിപാടിയില്‍ പങ്കെടുത്തതിന്റെ ധാര്‍മികത ചര്‍ച്ച ചെയ്യപ്പെടുന്നത്.
2010 ആഗസ്റ്റ് നാലിനാണ് കൊച്ചി ബിനാലെ ട്രസ്റ്റ് രൂപവല്‍ക്കരിച്ചത്. ഡിസംബര്‍ മൂന്നിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ച് കോടി രൂപ നല്‍കുകയും ചെയ്തു. അക്കാലയളവില്‍ മെയ് മുതല്‍ ജൂലൈ വരെ മൂന്ന് പേര് വിദേശത്തുള്‍പ്പെടെയുള്ള വിമാന യാത്രകള്‍ക്ക് ഒന്നരലക്ഷം രൂപ ചെലവാക്കി. മുന്‍ സാംസ്ക്കാരിക വകുപ്പ് മന്ത്രി എം.എ.ബേബി 2011 മെയ് 31 ന് പാരീസിലേയ്ക്ക് പോയതിന്റെ 1,47,600 രൂപ ബിനാലെ ഫൗണ്ടേഷന് നല്‍കിയെങ്കിലും വിവാദമായതിനെത്തുടര്‍ന്ന് തിരിച്ചടച്ചു. ധനകാര്യവകുപ്പിന്റെ പരിശോധനാവേളയില്‍ നാല് ജീവനക്കാര്‍ മാത്രമുണ്ടായിരുന്ന കൊച്ചി ഓഫീസില്‍ 22 ജീവനക്കാര്‍ക്ക് 38,01,863 രൂപ ശമ്പളം നല്‍കിയതായാണ് രേഖ. ഉദ്ഘാടന ചടങ്ങില്‍ 32,66,509 രൂപ ചെലവഴിച്ചതിന്റെ ക്യാഷ് വൗച്ചറുകളില്‍ ഒപ്പോ സീലോ ഉണ്ടായിരുന്നില്ല. വൗച്ചറില്‍ പേരെഴുതാതെ പത്മശ്രീ കുട്ടന്മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം അവതരിപ്പിച്ചതിന് 3,26,000 രൂപ എന്നുമാത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഒരു സ്ഥാപനത്തിന് കണ്‍സള്‍ട്ടന്‍സി ഫീസായി 17,98,523 രൂപകൊടുത്തതിന് രസീത് പോലുമില്ല. ഇതിനായി ടെന്‍ഡര്‍പോലും നടത്തിയില്ല. ‘ഡെപ്പോസിറ്റി’ എന്ന ഇനത്തില്‍ ബില്ലോ വൗച്ചറോ ഇല്ലാതെ 7,49,850 രൂപ ചെലവഴിച്ചിരിക്കുന്നു. 2011 ജൂണ്‍ മൂന്നിന് വെനീസിലെ ഒരു ഹോട്ടലില്‍ പ്രഭാതഭക്ഷണത്തിന് 2,85,511 രൂപ. ആരൊക്കെയാണ് പങ്കെടുത്തതെന്ന് ഇല്ല.
കേരളത്തില്‍ പ്രധാന ഓഫീസുമുള്ളപ്പോഴാണ് മുംബൈയില്‍ ഓഫീസ് തുറന്നത്. മുംബൈയില്‍ ഓഫീസ് തരപ്പെടുത്തിയതിന് ഇടനിലക്കാരന് 3,50,000 രൂപ നല്കി, മദ്യ സല്‍ക്കാരത്തിന് വന്‍തുക മുടക്കി തുടങ്ങി ക്രമക്കേടുകളുടെ പരമ്പര തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ടൂറിസം വകുപ്പിന് മുസിരിസ് പൈതൃക പദ്ധതിക്കായി അനുവദിച്ച ഫണ്ടില്‍നിന്നാണ് അഞ്ചുകോടി രൂപ കൊച്ചി ബിനാലെക്ക് നല്‍കിയത്. പണം അനുവദിച്ചതിന്റെ അടിയന്തര സ്വഭാവം എന്തെന്ന് സാംസ്ക്കാരിക വകുപ്പ്പറയുന്നില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ, ധാരണാപത്രം ഒപ്പുവെയ്ക്കാതെ രൂപ അനുവദിച്ചത് ക്രമവിരുദ്ധമാണ്. മുംബൈയിലും ദല്‍ഹിയിലും സ്ഥിരതാമസക്കാരാണ് ഫൗണ്ടേഷന് ട്രസ്റ്റികള്‍.
ഇങ്ങനെ അടിമുടി അഴിമതി നിറഞ്ഞ ഒരു പരിപാടി, എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേകിച്ച് മുന്‍ സാംസ്ക്കാരികവകുപ്പ് മന്ത്രി എം.എ.ബേബി കൊണ്ട് വന്നതിനെ കണ്ണുമടച്ച് യുഡിഎഫ് സര്‍ക്കാര്‍ പിന്താങ്ങുകയായിരുന്നു. പദ്ധതിയിലെ തട്ടിപ്പിനെ കുറിച്ച് ആക്ഷേപങ്ങള്‍ നിരവധി ഉയര്‍ന്നെങ്കിലും ആദ്യമൊക്കെ യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യം അവഗണിക്കുകയായിരുന്നു. ധനകാര്യ പരിശോധനാ വിഭാഗം ബിനാലെയിലെ കോടികളുടെ തട്ടിപ്പ് കണ്ടെത്തി ശക്തമായ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ അല്‍പ്പമെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുവാന്‍ തുനിഞ്ഞത്. കരിമ്പട്ടികയില്‍ ബിനാലെയെപ്പെടുത്താതെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇത് എങ്ങുമെത്തിയിട്ടില്ല. ഇതിനിടയിലാണ് ഉദ്ഘാടന മാമാങ്കത്തിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആഘോഷപൂര്‍വം പങ്കെടുത്തത്. ഇതോടെ സര്‍ക്കാര്‍ ബിനാലെ അഴിമതിയെ വെള്ള പൂശിയിരിക്കുകയാണ്. ഇനിയുള്ള അന്വേഷണങ്ങള്‍ വെറും പ്രഹസനമാവാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രത്യേകിച്ച് ചില മത, മാധ്യമ, കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ ഇതിന് പിന്തുണയുമായി വന്ന സാഹചര്യത്തില്‍. വിലക്കയറ്റത്തില്‍ സാധാരണ ജനങ്ങള്‍ തീ തിന്നുമ്പോഴാണ് സര്‍ക്കാരിന്റെ കോടികള്‍ ചെലവഴിച്ചുള്ള ഈ ധൂര്‍ത്ത്.
- എന്‍.പി.സജീവ്
കൊച്ചി: കൊച്ചി ബിനാലെയുടെ പേരില്‍ അരങ്ങേറുന്ന ധൂര്‍ത്തിനും അഴിമതിക്കുമെതിരെ പ്രശസ്ത ചിത്രകാരനും ശില്പ്പിയുമായ എം.വി.ദേവന്. സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട ഇടപാടുമായി ബന്ധപ്പെട്ട പരിപാടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തത് ശരിയായില്ലെന്ന് ദേവന് കുറ്റപ്പെടുത്തി. വിവാദ വിഷയമായ ബിനാലെയുമായി തനിക്കുള്ള വിയോജിപ്പുകള്‍ ‘ജന്മഭൂമി’യുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ബിനാലെക്കുവേണ്ടി ചെലവഴിച്ച 5.50 കോടി രൂപക്ക് പുറമെ ഒന്നരക്കോടി രൂപയും സ്ഥലവും തന്നാല്‍ എറണാകുളത്തെ ഡര്‍ബാര്‍ഹാള്‍ പോലൊരു കെട്ടിടസമുച്ചയം നിര്‍മ്മിച്ച് നല്‍കാമെന്ന് ദേവന് വ്യക്തമാക്കി.
രാജേഷ് പട്ടിമറ്റം
പ്രതികരിക്കാൻ ഇവിടെ എഴുതുക: